ഹൈദരാബാദ്– ടാറ്റയുടെ ഉടമസ്ഥതയിലുള്ള സുഡിയോ വംശഹത്യക്ക് കൂട്ട് നിൽക്കുന്നു എന്ന് ആരോപിച്ച് ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സുഡിയോക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ (ഐ.പി.എസ്.പി) ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോയുടെ ഡൽഹി, പൂനെ, മുംബൈ, പട്‌ന, വിശാഖപട്ടണം, ഛണ്ഡീഗഢ്, റോഹ്തക്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധമുയർന്നു. വംശഹത്യക്ക് സഹായം ചെയ്യുന്നവരുടെ ബ്രാൻഡ് അടച്ചുപൂട്ടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സുഡിയോയുടെ മുന്നിൽ പ്ലക്കാർഡുകളുമായി എത്തിച്ചേർന്ന സമരക്കാർ ഗസ്സയിലെ വംശഹത്യകളേയും കൂട്ടകുരുതികളേയും നാശനഷ്ടങ്ങളെയും ഉയർത്തിക്കാട്ടുന്ന തെരുവ് നാടകങ്ങളും നടത്തി. സുഡിയോയിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർ പരോക്ഷമായി ഇസ്രയേൽ വംശഹത്യക്ക് കൂട്ടു നിൽക്കുകയാണെന്നും ഐ.പി.എസ്.പി പ്രവർത്തകർ പറഞ്ഞു.
ഇസ്രയേലിലെ ആയുധനിർമ്മാണ കമ്പനികളിലും ഐടി, ക്ലൗഡ് സേവന മേഖലയിലും ടാറ്റ ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ടാറ്റയുടെ അനുബന്ധ കമ്പനിയായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎസിഎൽ) 2008 മുതൽ ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസുമായി (ഐഎഐ) അടുത്ത ബന്ധം പുലർത്തുന്ന ടാറ്റ, യഥാർഥത്തിൽ ഇസ്രയേലിന്റെ സൈനിക പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും ഐ.പി.എസ്.പി പ്രവർത്തകർ പറയുന്നു.
2008-ൽ രണ്ട് കമ്പനികളും ഒരു സുപ്രധാന കരാറിൽ ഒപ്പുവെച്ചപ്പോൾ, ഐഎഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇറ്റ്ഷാക് നിസ്സാൻ, ഇന്ത്യയുമായും ഇന്ത്യൻ വ്യവസായളുമായും ഐ.എ.ഐ യുടെ വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധം പ്രതിഫലിപ്പിക്കുന്ന കരാറായാണ് വിപുലമായ പ്രതിരോധ ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള ധാരണാപത്രത്തെ വിശേഷിപ്പിച്ചത്. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് പട്രോളിങ്ങിനും രഹസ്യാന്വേഷണത്തിനും ഉപയോഗിക്കുന്നതിനായുള്ള കവചിത വാഹനങ്ങളാക്കി മാറ്റുന്ന ലാൻഡ് റോവറുകളും ടാറ്റ ഗ്രൂപ്പ് ഇസ്രയേലിന് നൽകുന്നുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെൻഡ് ലിമിറ്റഡിന് കീഴിൽ 2016 ലാണ് സുഡിയോ ആരംഭിക്കുന്നത്. നിലവിൽ 750 ഔട്ട്ലറ്റുകളുള്ള കമ്പനി, കഴിഞ്ഞ വർഷം നടന്ന ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ മുഖ്യ സ്പോൺസറായിരുന്നു. ഇസ്രായേൽ വംശഹത്യക്ക് സഹായം നൽകുന്ന ടാറ്റ ഗ്രൂപ്പിനെ സ്പോൺസർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ബൈ ബൈ ടാറ്റ കാമ്പയിനും അന്ന് ഫലസ്തീൻ അനുകൂലികൾ സംഘടിപ്പിച്ചിരുന്നു.