വാഷിംഗ്ടണ്‍ – രണ്ടു വര്‍ഷത്തോളമായി യുദ്ധം തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അടുത്ത ആഴ്ചക്കുള്ളില്‍ ഗാസയില്‍ ഞങ്ങള്‍ ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന് ട്രംപ് പറഞ്ഞു. റുവാണ്ടയും കോംഗോയും സമാധാന കരാറില്‍ ഒപ്പുവെക്കുന്നതോടനുബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശ മന്ത്രിമാരെ വൈറ്റ് ഹൗസില്‍ സ്വീകരിക്കുന്ന ചടങ്ങിൽ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു. കിം ജോങ് ഉന്നുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പൂര്‍ണമായും യോജിക്കുന്നു. കൊറിയയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആരോ പറയുന്നുണ്ട്. അത് പരിഹരിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു. ഒരു സംഘര്‍ഷം ഉണ്ടായാല്‍ അതില്‍ നമുക്ക് ബന്ധമുണ്ടാകില്ല – ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ ഭയാനകവും അപമാനകരവുമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചുവെന്നും ഇറാനെതിരെ ഏറ്റവും വലിയ ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രായിലിനെ തടഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ -ഖാംനഇയെ- വളരെ ഭയാനകവും അപമാനകരവുമായ ഒരു മരണത്തില്‍ നിന്ന് രക്ഷിച്ചു. അദ്ദേഹം നന്ദി, പ്രസിഡന്റ് ട്രംപ്! എന്ന് പറയണമായിരുന്നു – ട്രംപ് സ്വന്തം പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതി.
യുദ്ധത്താല്‍ തകര്‍ന്ന ഈ രാജ്യത്തിന്റെ പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആയതുല്ല അലി ഖാംനഇ, തന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് അറിഞ്ഞുകൊണ്ട്, ഇസ്രായിലുമായി യുദ്ധം ജയിച്ചുവെന്ന് ഇത്ര ധിക്കാരത്തോടെയും മണ്ടത്തരത്തോടെയും പറയുന്നത് എന്തുകൊണ്ടാണ്, അത് അങ്ങനെയല്ല? വലിയ ദൈവ വിശ്വാസമുള്ള ഒരു മനുഷ്യനെന്ന നിലയില്‍, അദ്ദേഹം കള്ളം പറയരുത്.
വാസ്തവത്തില്‍, യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, ഒരുപക്ഷേ അവസാന നോക്കൗട്ട് പ്രഹരം തേടി, ഇറാനിലേക്ക് നേരിട്ട് പോയ ഒരു വലിയ കൂട്ടം വിമാനങ്ങളെ തിരിച്ചുവിളിക്കാന്‍ ഞാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു! അത് വന്‍ നാശത്തിന് കാരണമാകുമായിരുന്നു, കൂടാതെ നിരവധി ഇറാനികള്‍ കൊല്ലപ്പെടുമായിരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമാകുമായിരുന്നു ഇത് – ട്രംപ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യതയെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ഞാന്‍ ആലോചിക്കുകയാണ്. ഇത് ഇറാന് പൂര്‍ണവും വേഗത്തിലുള്ളതും സമഗ്രവുമായ ഒരു വീണ്ടെടുക്കലിന് കൂടുതല്‍ മികച്ച അവസരം നല്‍കുമായിരുന്നു. ഉപരോധങ്ങള്‍ കഠിനമാണ്! പക്ഷേ, പകരം കോപം, വെറുപ്പ്, വിദ്വേഷം എന്നിവ നിറഞ്ഞ പ്രസ്താവനയാണ് ഇറാനില്‍ നിന്ന് ലഭിച്ചത്. ഇതോടെ ഉപരോധങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഞാന്‍ ഉടന്‍ നിര്‍ത്തിവെച്ചു. ഇറാന്‍ ലോകക്രമത്തിന്റെ ഒഴുക്കിലേക്ക് മടങ്ങണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും – ട്രംപ് പറഞ്ഞു.
ഈ ആഴ്ച ആദ്യം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തിന് ശേഷം അമേരിക്കയുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ തയാറാണെന്ന് ട്രംപ് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതേ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. ആണവായുധം നേടാന്‍ ഇറാനെ അനുവദിക്കരുത്. ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ പ്രശംസിച്ചുകൊണ്ട് അവയെ വിജയകരം എന്ന് അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചു. യുറേനിയം സമ്പുഷ്ടീകരണം കാരണം ഇറാനെ വീണ്ടും ആക്രമിക്കുന്നത് പരിഗണിക്കുമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കോ മറ്റു വിശ്വസ്ത സ്ഥാപനങ്ങള്‍ക്കോ ഇറാനില്‍ പരിശോധനകള്‍ നടത്താന്‍ പൂര്‍ണ അവകാശങ്ങള്‍ നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ ആഘാതം ലഘൂകരിച്ചു കാണിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയിലെ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയിലെ വ്യാജ പത്രപ്രവര്‍ത്തകരെ ഉടന്‍ പുറത്താക്കണം! ദുഷ്ടലക്ഷ്യങ്ങളുള്ള മോശം ആളുകള്‍ – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി.
അമേരിക്കയുടെ ബോംബാക്രമണം ഇറാന്റെ ഭൂഗര്‍ഭ ആണവ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി പെന്റഗണിന്റെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ സൈനിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍, ദി ടൈംസ്, ദി വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവ ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകളെ ട്രംപ് ഉടനടി വിമര്‍ശിച്ചു. അവയെ വ്യാജ വാര്‍ത്തകള്‍ എന്ന് വിളിക്കുകയും ഇറാന്റെ ആണവ പദ്ധതി അടിസ്ഥാനപരമായി പതിറ്റാണ്ടുകളോളം പിന്നോട്ടടിക്കപ്പെട്ടതായി വാദിക്കുകയും ചെയ്തു.
ട്രംപ് തങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് പത്രത്തിന്റെ അഭിഭാഷകനായ ഡേവിഡ് മക്രോ കത്തില്‍ വ്യക്തമാക്കി. ക്ഷമാപണം ഉണ്ടാകില്ല. ഞങ്ങള്‍ കഴിയുന്നത്ര സത്യം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് തുടരുകയും ചെയ്യും -മക്രോ കൂട്ടിച്ചേര്‍ത്തു. പ്രധാന മാധ്യമങ്ങളെ വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, പതിവായി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ചുള്ള തന്റെ കണക്കിനെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകളോട് യു.എസ് പ്രസിഡന്റ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.