ഏദന്‍: ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍മന്ദബ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പാകിസ്ഥാന്‍ പൗരന്മാരും ഒരു ഇന്തോനേഷ്യക്കാരനുമാണ് കൊല്ലപ്പെട്ടത്. തഇസ് ഗവര്‍ണറേറ്റിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് ഹൂത്തികള്‍ കപ്പലിലേക്ക് മിസൈല്‍ തൊടുത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിലുള്ള സുപ്രധാന ജലപാതയായ ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് ഈ സംഭവം.
ഇതിനിടെ, അഞ്ച് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികള്‍ മോഖ നഗരത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടതായി നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിലും തുറമുഖത്തും തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണിത്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഒരു മിസൈല്‍ മോഖ തുറമുഖത്ത് പതിച്ചതായി പ്രാദേശിക വൃത്തങ്ങളും യെമന്‍ ആംഡ് ഫോഴ്സ് മീഡിയ സെന്ററും സ്ഥിരീകരിച്ചു. ഇബ്ബ് നഗരത്തില്‍ തുടര്‍ച്ചയായി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെയാണ് മോഖയിലും മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തഇസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുമാണ് ഈ മിസൈലുകൾ വിക്ഷേപിച്ചതെന്ന് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇതിന് പുറമെ, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മാരിബ് നഗരത്തിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ഹൂത്തികളുടെ ആക്രമണമുണ്ടായതായി യെമന്‍ സൈന്യം വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വിജയകരമായി പ്രതിരോധിച്ചതിനെ തുടർന്നാകാം നഗരത്തില്‍ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.







