അറ്റ്‌ലാന്റ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് ഇന്ന് നിർണായക മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബ് എഫ്.സി പോർട്ടോയെ നേരിടാനൊരുങ്ങുന്ന അമേരിക്കൻ സംഘത്തിന് മുന്നോട്ടുള്ള യാത്രയിൽ ഈ മത്സരം നിർണായകമാണ്. ഇന്ത്യൻ സമയം രാത്രി 12.30 ന് (സൗദി രാത്രി 10, യുഎഇ 11) ആണ് കിക്കോഫ്.
ഇന്ത്യൻ സമയം 9.30 ന് കിക്കോഫ് ചെയ്യുന്ന മറ്റൊരു മത്സരത്തിൽ ഇതേ ഗ്രൂപ്പിലെ പാൽമീറാസും അൽ അഹ്ലിയും തമ്മിൽ ഏറ്റുമുട്ടും.
ഉദ്ഘാടന മത്സരത്തിൽ ഈജിപ്ഷ്യൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ നേരിട്ട മെസ്സിക്കും സംഘത്തിനും ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു. മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുകയും മയാമി ശക്തമായി ആക്രമിക്കുകയും ചെയ്‌തെങ്കിലും അൽ അഹ്ലി കീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച സേവുകൾ ആഫ്രിക്കൻ സംഘത്തെ പരാജയത്തിൽ നിന്നു രക്ഷിച്ചു.
ഇന്റർ മയാമിയെ പോലെ തന്നെ ആദ്യമത്സരത്തിലെ ഗോൾരഹിത സമനിലയുമായാണ് പോർട്ടോ രണ്ടാം കളിക്കെത്തുന്നത്. ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസാണ് യൂറോപ്യൻമാരെ തളച്ചത്. എല്ലാ മേഖലയിലും മേധാവിത്വം പുലർത്തിയത് പാൽമീറാസ് ആയിരുന്നെങ്കിലും മികച്ച പ്രതിരോധം പോർച്ചുഗീസുകാർക്ക് തുണയായി. മികച്ച ആക്രമണ നിരയുള്ള മയാമിയും പോർട്ടോയുടെ ഡിഫൻസും തമ്മിലായിരിക്കും ഇന്നത്തെ പ്രധാന മത്സരം എന്നാണ് വിലയിരുത്തൽ.
മെസ്സിക്ക് പരിക്ക്? വിശദീകരണവുമായി മഷരാനോ
അൽ അഹ്ലിക്കെതിരെ 90 മിനുട്ടും കളിച്ച മെസ്സി ഇന്ന് തുടക്കം മുതൽ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ മെസ്സി സ്വന്തം കാലിൽ പിടിച്ചത് പരിക്കിന്റെ സൂചനയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, സൂപ്പർ താരത്തിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് അർജന്റീനയിലും ബാഴ്‌സലോണയിലും മെസ്സിയുടെ സഹതാരമായിരുന്നു ഇന്റർ മയാമി മാനേജർ ഹവിയർ മഷരാനോ പറഞ്ഞു.
‘മെസ്സി ആരോഗ്യവാനല്ല എന്ന തരത്തിലുള്ള പ്രചാരണം ചില സ്ഥലങ്ങളിൽ ഞാൻ കണ്ടു. അങ്ങനെയൊന്നുമില്ല. മെസ്സി സുഖമായിരിക്കുന്നു. നന്നായി പരിശീലനം നടത്തുകയും ചെയ്തു’ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ മഷരാനോ പറഞ്ഞു.
‘മെസ്സി കാലിൽ പിടിക്കുന്നത് മാധ്യമങ്ങളുടെ ക്യാമറകൾ ഫോക്കസ് ചെയ്യുന്നത് കണ്ടപ്പോൾ ഞങ്ങൾ അതേപ്പറ്റി സംസാരിച്ചിരുന്നു. അതിൽ ഒന്നുമില്ല. ആളുകൾ അവരുടെ ശരീരത്തിൽ പിടിക്കുക എന്നത് സാധാരണമാണ്.’ മൂന്നാഴ്ചയായി പരിക്കിന്റെ പിടിയിലായിരുന്ന ജോർദി ആൽബ ഇന്ന് തിരിച്ചുവരവ് നടത്തിയേക്കുമെന്നും മഷരാനോ സൂചിപ്പിച്ചു.
പോർട്ടോയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ മെസ്സിക്കും സംഘത്തിനും രണ്ടാം റൗണ്ടിലേക്കുള്ള മുന്നേറ്റം ഏറെക്കുറെ എളുപ്പമാവും. ബ്രസീലിലെ കരുത്തരായ പാൽമീറാസ് ശക്തമായ മത്സരമാവും അവസാന മത്സരത്തിൽ ഉയർത്തുക. അതിനു മുന്നോടിയായി പോയിന്റ് സമ്പാദ്യം നാലാക്കി ഉയർത്തുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.