സാന്റിയാഗോ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന വിജയക്കുതിപ്പ് തുടർന്നപ്പോൾ കാർലോ ആൻചലോട്ടിയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് സമനില. നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയ 2022 ചാമ്പ്യന്മാർ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. ഇക്വഡോറിനെതിരെ അവരുടെ ഗ്രൗണ്ടിൽ ഗോൾരഹിത സമനില പാലിക്കേണ്ടി വന്ന ബ്രസീൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ കരുത്തരായയൂറുഗ്വായെ തോൽപ്പിച്ച് പാരഗ്വായ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
യോഗ്യതാ റൗണ്ട് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചിലി സ്വന്തം തട്ടകത്തിൽ മികച്ച പോരാട്ടം കാഴ്ച വച്ച മത്സരത്തിൽ 16-ാം മിനുട്ടിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയമൊരുക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി ഏഴ് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം അർജന്റീന കുപ്പായമണിഞ്ഞ് പകരക്കാരനായി കളത്തിലിറങ്ങിയതും 17-കാരൻ ഫ്രാങ്കോ മസ്റ്റാന്റുനോയ്ക്ക് കോച്ച് ലയനൽ സ്‌കലോനി അറങ്ങേറ്റം നൽകിയതുമായിരുന്നു മത്സരത്തിന്റെ പ്രധാന സവിശേഷതകൾ.
ലോകകപ്പ് സാധ്യത വിദൂരമാണെങ്കിലും തുടക്കം മുതൽ ശക്തമായ ആക്രമണമാണ് ചിലി കാഴ്ചവച്ചത്. അർതുറോ വിദാൽ, അലക്‌സി സാഞ്ചസ് തുടങ്ങിയ വെറ്ററൻ താരങ്ങളടങ്ങിയ ചിലി മൂന്നാം മിനുട്ടിൽ തന്നെ അർജന്റീന കീപ്പർ എമിലിയാനോ മാർട്ടിനസിനെ പരീക്ഷിച്ചു. 16-ാം മിനുട്ടിൽ നടത്തിയ പ്രത്യാക്രമണത്തിലാണ് ചാമ്പ്യന്മാർ മത്സരത്തിലെ ഏകഗോൾ കണ്ടെത്തിയത്. ചിലിയൻ പ്രതിരോധം കീറിമുറിച്ച് അൽമാഡ നൽകിയ പന്തുമായി ബോക്‌സിലെത്തിയ ജൂലിയൻ അൽവാരസ് ഗോൾകീപ്പർ കോർട്‌സിന്റെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിടുകയായിരുന്നു. ഇരുഭാഗത്തും പിന്നീട് അവസരങ്ങൾ പിറന്നെങ്കിലും ഗോൾകീപ്പർമാരുടെ മികവ് സ്‌കോർ ബോർഡിനെ മാറ്റമില്ലാതെ നിർത്തി.
യുവതാരം നിക്കോളാസ് പാസിനെ പിൻവലിച്ച് 57-ാം മിനുട്ടിൽ സ്‌കലോനി ലയണൽ മെസ്സിയെ കളത്തിലിറക്കിയത് ആരാധകർക്ക് ആവേശമായി. പരിക്കു കാരണം 2024 നവംബറിനു ശേഷം ദേശീയ ടീമിൽ മെസ്സി കളിച്ചിരുന്നില്ല.
ഗോൾ തിരിച്ചടിക്കാനായി രണ്ടാം പകുതിയിൽ ചിലി ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും അർജന്റീനയുടെ പേരുകേട്ട പ്രതിരോധത്തെയും ഗോൾകീപ്പർ എമി മാർട്ടിനസിനെയും കീഴടക്കാനായില്ല. 84-ാം മിനുട്ടിൽ തിയാഗോ അൽമാഡയ്ക്കു പകരമായാണ് കൗമാര താരം ഫ്രാങ്കോ മസ്റ്റാന്റുനോയ്ക്ക് കോച്ച് അവസരം നൽകിയത്. അർജന്റീന പ്രിമേറ ഡിവിഷനിൽ റിവർപ്ലേറ്റിന്റെ താരമായ ഫ്രാങ്കോ, ലീഗിലെ മികച്ച പ്രകടനത്തോടെയാണ് ദേശീയ ടീമിൽ ഇടമുറപ്പിച്ചത്.