ബംഗളൂരു– ബംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 ആളുകൾ മരിച്ചതിനെ തുടർന്ന് കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം രൂക്ഷമാകുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ ആണ് സാമൂഹ്യ മാധ്യമമായ എക്സിൽ അറസ്റ്റ് കോലി ഹാഷ്ടാഗ് ട്രെൻഡിങ് ആയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തിൽ ആർസിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.
ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. അതിനുപുറമേ, അപകടത്തിന് ശേഷം സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടത് ഒഴിച്ചാൽ, കോലി യാതൊരു ഉത്തരവാദിത്വവും പ്രകടിപ്പിച്ചില്ല എന്നും വിമർഷനമുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങൾ നിർത്തിവെക്കാൻ അധികൃതർ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. താരങ്ങൾ സ്റ്റേഡിയത്തിന് നടുവിൽ ഒത്തുകൂടുകയും ട്രോഫി പ്രദർശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികൾ വൻ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കി.
സംഭവത്തിൽ ആർസിബിയുടെ മാർക്കറ്റിങ് മേധാവി അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിൽപോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.