ന്യൂദൽഹി- നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച് രണ്ടാം ദിവസവും വിദ്യാർത്ഥി പ്രക്ഷോഭകരും കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകരും മധ്യ ഡൽഹിയിലെ ജന്തർ മന്ദിറിൽ തടിച്ചുകൂടി. നീറ്റ് പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ആവശ്യപ്പെട്ടാണ് പ്രക്ഷോഭകർ ദൽഹിയിൽ തടിച്ചു കൂടിയത്. പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ജന്തർ മന്ദിറിലെ പ്രതിഷേധ സ്ഥലത്ത് അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തി. ഏറ്റുമുട്ടലിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റു.
ഇന്നലെ ഇതാദ്യമായി സി.ജെ.പി പ്രതിനിധികളും സർക്കാരും തമ്മിൽ ചർച്ചകൾ നടന്നു. സി.ജെ.പി വക്താക്കൾ കേന്ദ്രമന്ത്രി ജെ. പി. നദ്ദയെ സന്ദർശിച്ച് തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു.
അതിനിടെ, ദേശീയ തലസ്ഥാനത്തുണ്ടായ പോലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥി പ്രതിഷേധക്കാരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ എന്നിവർ സന്ദർശിച്ചു. രാജ്യത്തെ യുവാക്കൾക്ക് നേരെ നടന്ന “ക്രൂരതയ്ക്ക്” പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷമാപണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പാർലമെന്റ് മന്ദിര സമുച്ചയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ശേഷമാണ് രാഹുൽ ഗാന്ധി ആശുപത്രി സന്ദർശിച്ചത്. “വിഷയം വിദ്യാർത്ഥികളെക്കുറിച്ചും യുവാക്കളുടെ ഭാവിയെക്കുറിച്ചുമുള്ളതാണ്. ഇവിടെ നടക്കുന്നത്—ആളുകളെ തല്ലിച്ചതയ്ക്കുന്നത്—തികച്ചും ഭാരതീയമല്ലാത്ത കാര്യമാണ്. ഇന്നലെ നടന്ന സംഭവത്തിൽ മോഡി ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ല,” രാഹുൽ പറഞ്ഞു.
പവൻ ഖേര, ശശി തരൂർ, സഞ്ജയ് റാവത്ത്, ഭൂപേഷ് ഭാഗൽ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ രണ്ട് ദിവസമായി നടന്ന പോലീസ് നടപടിക്കെതിരെ രംഗത്തുവന്നതോടെ കോൺഗ്രസിന്റെ വിമർശനങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിക്കുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ അദ്ദേഹത്തിന് താല്പര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകി. കേന്ദ്ര സർക്കാർ ആശുപത്രിയിൽ വാങ്ചുക്കിന് നൽകിവരുന്ന ചികിത്സയിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ ഞായറാഴ്ചത്തെ ഉത്തരവിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.




