റാമല്ല – റാമല്ലക്ക് സമീപമുള്ള അൽമുഗയ്യിർ ഗ്രാമത്തിലെ സ്കൂളിൽ ജൂതകുടിയേറ്റക്കാർ നടത്തിയ വെടിവെപ്പിൽ വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 14 വയസ്സുകാരനായ ഔസ് അൽനഅ്‌സാൻ, 32 വയസ്സുകാരനായ ജിഹാദ് അബൂനഈം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ അക്രമികൾ സ്കൂളിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെയും അക്രമികൾ വെടിവെച്ചതോടെയാണ് രണ്ടാമത്തെ ആൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ക്ലാസ് മുറികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾക്ക് നേരെ അക്രമികൾ മനഃപൂർവ്വം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. സ്കൂളിൽ നിന്ന് കേവലം 50 മീറ്റർ മാത്രം അകലെ നിലയുറപ്പിച്ച കുടിയേറ്റക്കാർ കൃത്യമായ ലക്ഷ്യത്തോടെയാണ് കുട്ടികളെ വെടിവെച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കൊല്ലപ്പെട്ട വിദ്യാർത്ഥി ഔസ് അൽനഅ്‌സാൻ, 2019-ൽ സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹംദി അൽനഅ്‌സാന്റെ മകനാണ്. ഏഴ് വർഷം മുമ്പ് പിതാവിന്റെ മൃതദേഹത്തിന് സമീപം ഔസ് ഇരിക്കുന്ന ചിത്രം ഈ ദാരുണ സംഭവത്തോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അധിനിവേശ സൈന്യത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് കുടിയേറ്റക്കാർ ഈ ഭീകരാക്രമണം നടത്തിയതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കാനുള്ള വംശഹത്യയുടെ ഭാഗമാണിതെന്നും ഇത് യുദ്ധക്കുറ്റമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. ഇസ്രായീൽ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കണമെന്ന് യു.എസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കിൽ ആക്രമണങ്ങൾക്ക് കുറവില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 12 ഫലസ്തീനികളാണ് ജൂതകുടിയേറ്റക്കാരാൽ കൊല്ലപ്പെട്ടത്.
ഇസ്രായീൽ സർക്കാരിന്റെയും തീവ്രവാദ നിലപാടുകളുള്ള മന്ത്രിമാരുടെയും സംരക്ഷണത്തിലാണ് കുടിയേറ്റക്കാർ ഇത്തരം കൃത്യങ്ങൾ ചെയ്യുന്നതെന്ന് ഫലസ്തീൻ പാർലമെന്റ് സ്പീക്കർ റൂഹി ഫത്തൂഹ് പറഞ്ഞു. അൽമുഗയ്യിറിലെ കൂട്ടക്കൊല ഇസ്രായീൽ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അറബ് നെസെറ്റ് അംഗം അഹ്‌മദ് അൽതീബിയും ആരോപിച്ചു. ഹെബ്രോണിൽ 16 വയസ്സുകാരനെ സുരക്ഷാ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതിനും, ജെനിനിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 45 വയസ്സുകാരി മരിച്ചതിനും പിന്നാലെയാണ് അൽമുഗയ്യിറിൽ ഈ പുതിയ ആക്രമണം നടന്നത്.



