ജനീവ– ഗാസയിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന സംഘർഷങ്ങളിൽ ഓരോ ദിവസവും ശരാശരി 47 സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെടുന്നതായി യു.എൻ വിമൻ ഏജൻസിയുടെ റിപ്പോർട്ട്. 2023 ഒക്ടോബർ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം 38,000-ത്തിലധികം സ്ത്രീകളും പെൺകുട്ടികളുമാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും മരണങ്ങൾക്കും കുറവില്ലെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. മുൻപത്തെ ഏത് സംഘർഷങ്ങളെക്കാളും ഉയർന്ന മരണനിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും, കൊല്ലപ്പെട്ടവർ വെറും അക്കങ്ങളല്ല മറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്ന വ്യക്തികളാണെന്നും യു.എൻ മാനുഷിക പ്രവർത്തന മേധാവി സോഫിയ കോൾടോർപ്പ് ഓർമ്മിപ്പിച്ചു.
2025 ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഗാസയുടെ പകുതിയിലധികം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഈ മേഖലയിൽ നിന്ന് ഫലസ്തീനികളെ പൂർണ്ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. വെടിനിർത്തലിന് ശേഷവും 750-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. വെടിനിർത്തൽ ലംഘനങ്ങളുടെ പേരിൽ ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഇതേ കാലയളവിൽ തന്നെ 214 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷത്തോളം സ്ത്രീകളും പെൺകുട്ടികളുമാണ് ഗാസയിൽ നിലവിൽ അഭയാർത്ഥികളായി കഴിയുന്നത്.
യുദ്ധം തകർത്ത അടിസ്ഥാന സൗകര്യങ്ങൾ ഗാസയിലെ സ്ത്രീകളുടെ ജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രസവാനന്തര ചികിത്സയോ മറ്റ് അത്യാവശ്യ ആരോഗ്യ സേവനങ്ങളോ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച നടന്ന ഇസ്രായേൽ വെടിവെപ്പിൽ ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലും ഖാൻ യൂനിസിലുമായി നടന്ന വിവിധ ആക്രമണങ്ങളിലാണ് ഇവർക്ക് ജീവൻ നഷ്ടമായത്. എന്നാൽ ഭീഷണി ഉയർത്തിയ ഭീകരരെയാണ് തങ്ങൾ വധിച്ചതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.



