കൊണ്ടോട്ടി- ജിദ്ദയിലെ പ്രമുഖ പ്രവാസി വ്യവസായിയും 2021-ൽ കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്ന് കേരള നിയമസഭയിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത കെ.പി സുലൈമാൻ ഹാജി മുസ്ലിം ലീഗിൽ ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സുലൈമാൻ ഹാജിക്ക് പാർട്ടി അംഗത്വം നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി സുലൈമാൻ ഹാജി മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നാണ് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചത്. എൽ.ഡി.എഫ് പ്രവർത്തകൻ മനയിൽ സിദ്ദീഖും മുസ്ലിം ലീഗിൽ ചേർന്നിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പിൽ ടി.വി ഇബ്രാഹിമിന് എതിരെയാണ് കെ.പി സുലൈമാൻ ഹാജി മത്സരിച്ചത്. ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് വ്യവസായ മേഖലയിൽ തന്നെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരികകുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചർച്ചകളെ തുടർന്നാണ് സുലൈമാൻ ഹാജി മുസ്ലിം ലീഗിൽ ചേരാൻ തീരുമാനിച്ചതെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി പറഞ്ഞു. സുലൈമാൻ ഹാജിയുടെ ആഗ്രഹങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കാനും, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി തുടർച്ചയായി ആശയവിനിമയം നടത്തി അദ്ദേഹത്തിന്റെ വരവിന് വഴിയൊരുക്കാനും കഴിഞ്ഞെന്നും ജബ്ബാർ ഹാജി പറഞ്ഞു.
നേരത്തെ ലീഗ് നേതാവും കെ.എം.സി.സി ഭാരവാഹിയുമായിരുന്നു സുലൈമാൻ ഹാജി. പാണക്കാട് നടന്ന ചടങ്ങിൽ ജില്ലാ മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെ പി സുലൈമാൻ ഹാജിക്ക് മെമ്പർഷിപ്പ് നൽകി.



