തിരുവനന്തപുരം– കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവീസിൽ നിന്ന് പിരിച്ചുവിടൽ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി വിവരം. തൃശൂർ ഡിഐജി, ഉത്തരമേഖല ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ നാല് പൊലീസുകാർക്കെതിരെ സസ്പെൻഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
നേരത്തെ എടുത്ത അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. അതിനിടെ, മർദനത്തിൽ പങ്കുള്ള അഞ്ച് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിൽ എല്ലാ ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സുപ്രിംകോടതി കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് വ്യക്തമാക്കി.
