ന്യൂദൽഹി: കരിപ്പൂർ വിമാനത്താവളത്തെ രാമനാട്ടുകരയിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനും കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
രാമനാട്ടുകര ബൈപാസ് ജംഗ്ഷൻ മുതൽ കൊണ്ടോട്ടി കൊളത്തൂർ ജംഗ്ഷൻ വരെയുള്ള 10.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 24 മീറ്റർ വീതിയിൽ വികസിപ്പിക്കും. ഇതിനായി 12 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുന്നോടിയായി, അലൈൻമെന്റ് പഠനവും സാധ്യതാ പഠനവും നടത്താൻ സംസ്ഥാന സർക്കാർ 33.70 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു.
ഡിവൈഡർ, നടപ്പാത, ഓട, ബസ് ബേ, വിശ്രമകേന്ദ്രം, ശുചിമുറി സമുച്ചയം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡാണ് നിർമിക്കുക. പദ്ധതിയുടെ നോഡൽ ഓഫിസറായി കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറെ നിയമിച്ചു.
നേരത്തേ, എയർപോർട്ട് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിക്ക് (എൻ.എച്ച്.എ.ഐ) കൈമാറിയിരുന്നു. എന്നാൽ, എൻ.എച്ച്.എ.ഐ തയ്യാറാക്കിയ നിർദിഷ്ട ഗ്രീൻഫീൽഡ് പാതയുടെ അലൈൻമെന്റിൽ കരിപ്പൂർ മുതൽ രാമനാട്ടുകര വരെയുള്ള ഭാഗം ഉൾപ്പെട്ടിരുന്നില്ല.