തിരുവനന്തപുരം– യുവ ഡോക്ടറായ അശ്വിൻ മോഹനചന്ദ്രൻ (32) നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായി. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് ഡോക്ടറായ അശ്വിൻ ഇനി തന്റെ അവയവങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളിൽ ജീവിക്കും.
അശ്വിന്റെ കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ (കോർണിയകൾ) എന്നിവ ഉൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്.
- കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഒരു രോഗിക്ക്
- ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്ക്
- നേത്രപടലങ്ങൾ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്ക് , എന്നിങ്ങനെ വിജയകരമായി കൈമാറി.
കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശിയായ അശ്വിൻ റിട്ട. അധ്യാപകൻ മോഹനചന്ദ്രൻ നായരുടെയും റിട്ട. ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ്. അരുണിമയാണ് സഹോദരി.
ഡിസംബർ 20ന് കോഴിക്കോട് കക്കാടംപൊയിലിലെ ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിനിടെ സ്വിമ്മിങ് പൂളിൽ കാൽ തെറ്റി വീണതിനെ തുടർന്നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ആദ്യം മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഡിസംബർ 27ന് കൊല്ലം എൻ.എസ്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബർ 30ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കപ്പെട്ടു.
കെ-സോട്ടോ (K-SOTTO) യുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയാക്കിയത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഗ്രീൻ കോറിഡോർ ഒരുക്കി ഒരു മണിക്കൂറിനുള്ളിൽ അവയവങ്ങൾ എത്തിച്ചു.
അശ്വിന്റെ കുടുംബം അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആഴത്തിലുള്ള നന്ദിയും ദുഃഖവും അറിയിച്ചു.
തന്റെ അവയവങ്ങൾ മരണാനന്തരം മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെന്നത് അശ്വിന്റെ ഏറെ പ്രിയപ്പെട്ട ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കൾ പങ്കുവെച്ചു.



