തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഡിസിസി അംഗമായ ചേന്തി അനിലിനും കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന മറ്റ് പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, വഴിതടയൽ, അസഭ്യം പറയൽ, അനാവശ്യമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി.
പാർട്ടിയിൽ ഗ്രൂപ്പ് കളി എന്ന് ചേന്തി അനിൽ
അതേസമയം, പോലീസിന്റെ കസ്റ്റഡിയിലായതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ചേന്തി അനിൽ രംഗത്തെത്തി. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയാണെന്ന് അനിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ ജാമ്യം തേടാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ചേന്തി അനിലിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള സംഘടനാ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം അനിലിനെതിരെ നടപടി വേണമെന്ന് ഡിസിസിയോട് ആവശ്യപ്പെട്ടേക്കും. വിഷയത്തിൽ ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിവരികയാണ്.
പരിപാടിയെച്ചൊല്ലി തർക്കം
ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചേന്തിയിൽ വെച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ കൈകാണിച്ച് കയറുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയോട് ഇവർ മോശമായി പെരുമാറിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങൾ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ചേന്തി അനിലിന്റെ വിശദീകരണം.
മാസങ്ങൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ സമയം വാങ്ങിയിരുന്നതാണെന്നും ഉള്ളൂരിൽ കല്യാണത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി അവസാന നിമിഷം തങ്ങളുടെ പരിപാടി ഒഴിവാക്കുകയായിരുന്നുവെന്നും സംഘാടകർ ആരോപിച്ചു.
വാഹനവ്യൂഹം നിർത്തിയപ്പോൾ പുറത്തിറങ്ങിയ മുഖ്യമന്ത്രി മോശമായാണ് സംസാരിച്ചതെന്നും സംഘാടകർക്കൊപ്പമുണ്ടായിരുന്ന മുതിർന്ന നേതാവ് പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും അനിൽ ആരോപിച്ചു. മുഖ്യമന്ത്രി എത്താത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു.
എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റിൽ ഈ ചടങ്ങ് ഉൾപ്പെട്ടിരുന്നില്ലെന്നും പങ്കെടുക്കാൻ കഴിയില്ലെന്ന വിവരം സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.







