തെഹ്‌റാന്‍ – ഇറാനെതിരായ യു.എസ് നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും കാരണം ഇറാന്റെ കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സ്ഥിരീകരിച്ചു. ഇറക്കുമതിയും കയറ്റുമതിയും ഏകദേശം 35 ശതമാനം തോതില്‍ കുറഞ്ഞു. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലാ രാജ്യങ്ങളുമായി സഹകരിക്കാനും ധാരണയിലെത്താനും ഇറാന്‍ തയ്യാറാണ്. നിലവിലെ സാഹചര്യങ്ങളില്‍ പ്രാദേശിക ബന്ധം ശക്തിപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. യു.എസ് ഉപരോധങ്ങള്‍ ഇറാന്‍ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് ഇറക്കുമതി, കയറ്റുമതി മേഖലകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. പൊതുവായ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ അയല്‍രാജ്യങ്ങളുമായി സഹകരണം വികസിപ്പിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കുന്നതിനെ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കീഴിലുള്ള പ്രതിബദ്ധതകള്‍ അമേരിക്ക നിറവേറ്റുന്നതുമായി പ്രസിഡന്റ് പെസെഷ്‌കിയാന്‍ ബന്ധപ്പെടുത്തി. നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുന്നതിനും മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ വിട്ടയക്കുന്നതിനും ലെബനോനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കുന്നതിനും പകരമായി ജലപാത വീണ്ടും തുറക്കാനുള്ള ഇറാന്റെ സന്നദ്ധത പ്രസിഡന്റ് സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള താല്‍ക്കാലിക പാത സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇറാന്‍ സുപ്രീം നേതാവിനെ അറിയിച്ചിട്ടുണ്ട്.
അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം കെട്ടിപ്പടുക്കേണ്ടതും പ്രാദേശിക സുരക്ഷ ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറെ പ്രധാനമാണ്. പ്രാദേശിക സുരക്ഷ മേഖലാ രാജ്യങ്ങള്‍ പരസ്പരം മനസ്സിലാക്കിയും ഏകോപനത്തിലൂടെയും കൈകാര്യം ചെയ്യണം. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതില്‍ നാം കാലതാമസം വരുത്തരുത്. അയല്‍രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് നമ്മുടെ കാഴ്ചപ്പാട് തിരുത്തണം. മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ രാജ്യങ്ങളുമായി ഒരു പൊതു ഭാഷയില്‍ എത്തിച്ചേരണം. പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുമായും ഏകോപിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







