ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയക്ക് വിധേയയാകുന്ന തന്റെ അമ്മയെ കാണാനും പരിചരിക്കാനുമായി ജൂൺ 1 മുതൽ 3 വരെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശനമായ ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. നേരത്തെ വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഉമർ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്.
കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും മാതാവിനെ പരിചരിക്കാനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു ഉമർ ഖാലിദിന്റെ ആവശ്യം. എന്നാൽ 15 ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന ഈ ആവശ്യം ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, മധു ജെയ്ൻ എന്നിവരടങ്ങിയ ബെഞ്ച് അമ്മയുടെ ശസ്ത്രക്രിയ കണക്കിലെടുത്ത് മൂന്ന് ദിവസത്തെ ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്.



