ദോഹ: ഇറാനെതിരായ സൈനിക നടപടിയിൽ പങ്കെടുക്കാൻ ഖത്തർ സമ്മതം അറിയിച്ചെന്ന തരത്തിൽ ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ ഖത്തർ ഭരണകൂടം കർശനമായി നിഷേധിച്ചു. മേഖലയിൽ ഖത്തർ നടത്തിവരുന്ന നിർണായകമായ മധ്യസ്ഥശ്രമങ്ങളെ തകർക്കാനും അന്തരീക്ഷം കൂടുതൽ വഷളാക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രചാരണമാണിതെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് വ്യക്തമാക്കി.
അയൽ രാജ്യങ്ങൾക്കെതിരായ യാതൊരുവിധ സൈനിക നീക്കങ്ങളിലും ഖത്തർ പങ്കാളിയാകില്ലെന്നത് തുടക്കം മുതൽ വ്യക്തമാക്കിയ നയമാണെന്ന് മീഡിയ ഓഫീസ് ഓർമ്മിപ്പിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനുള്ള തങ്ങളുടെ ശ്രമങ്ങളെ ഇത്തരം വ്യാജപ്രചാരണങ്ങൾ ബാധിക്കില്ലെന്നും ഖത്തർ കൂട്ടിച്ചേർത്തു. പ്രാദേശിക-അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച്, എല്ലാ കക്ഷികൾക്കും സ്വീകാര്യമായ സമഗ്രവും സുസ്ഥിരവുമായ ഒരു കരാറിലെത്താനാണ് ഖത്തർ മുൻഗണന നൽകുന്നത്.
മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഇതര ഗൾഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട ഇതര കക്ഷികളുമായും ഖത്തർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഇറാൻ-യു.എസ് തർക്കങ്ങൾ ലഘൂകരിക്കാനും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാനുമായി അടുത്തിടെ ഖത്തർ പ്രതിനിധി സംഘം ടെഹ്റാൻ സന്ദർശിച്ചിരുന്നു. സമാധാനത്തിനായുള്ള ഖത്തറിന്റെ ഈ നയതന്ത്ര നീക്കങ്ങൾ ഇസ്രായേൽ മാധ്യമങ്ങളുടെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.



