ഡൽഹി– ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇന്ത്യ – നേപ്പാൾ അന്താരാഷ്ട്ര അതിർത്തിയിൽ നേപ്പാൾ സായുധ സേനയും ഇന്ത്യൻ സേനയായ എസ്.എസ്.ബി യും ചേർന്ന് വെള്ളിയാഴ്ച സംയുക്ത പെട്രോളിങ് നടത്തിയതായി ഇന്ത്യ ടുഡേ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും നേപ്പാളും 1700 കിലോമീറ്ററോളം അതിർത്തിയാണ് പങ്കിടുന്നത്. ഇവിടങ്ങളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനത്തിലുമായിട്ടായിരുന്നു പരിശോധന.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നേപ്പാൾ സൈന്യം തങ്ങൾക്കൊപ്പമാണെന്ന് എസ്എസ്ബി കമാൻഡർ ഗംഗാ സിങ് പറഞ്ഞു. വളരെ അടുത്ത ബന്ധമാണ് നേപ്പാൾ സൈന്യവുമായി പുലർത്തുന്നത്. ഇരു രാജ്യങ്ങളുടേയും ഏകോപന യോഗങ്ങൾ എല്ലാ മാസത്തിലും നടക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങൾ തങ്ങളുമായി പങ്കിടാറുണ്ട്. സംശയിക്കപ്പെടുന്നവരെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ തങ്ങളും ഇത്തരത്തിൽ രഹസ്യവിവരങ്ങൾ പങ്കുവെക്കാറുണ്ടെന്നും എസ്എസ്ബി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.