ദുബൈ- കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന സൗജന്യ പാസുകൾ നിർത്തലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് നിയുക്ത സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ റസൂൽ പൂക്കുട്ടി. 15,000 പാസുകളിൽ 5,000ത്തിലധികം കൈപ്പറ്റുന്നത് മന്ത്രിമാരുടെ ഓഫിസ് സ്റ്റാഫും പൊലീസ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുമാണ്. എന്നാൽ, ഇവർ എല്ലാവരും യഥാർഥ സിനിമ പ്രേമികളാണെന്ന് കരുതുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ തീരുമാനമെടുക്കുന്നതിൽ ചെയർമാൻ സ്ഥാനം ഭാരമായി തോന്നിയാൽ അത് അഴിച്ചുവെക്കാൻ മടിക്കില്ല. ചലച്ചിത്ര അക്കാഡമിയുടെ കീഴിൽ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ അന്തർദേശിയ പതിപ്പ് ദുബൈയിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അക്കാഡമി സെക്രട്ടിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും പദ്ധതി തയാറാക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി തലത്തിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ തിയറ്ററുകൾക്ക് ബിഐഎസ് നിലവാരം ഏർപ്പെടുത്തും. സിനിമ നിർമാണത്തിന് ചലച്ചിത്ര അക്കാഡമി ധനസഹായം നൽകുന്നത് സംബന്ധിച്ച് അടൂർ ഗോപാലകൃഷ്ണൻ പങ്കുവെച്ച അഭിപ്രായത്തോട് യോജിക്കുന്നു. അഞ്ചോ പത്തോ ദിവസത്തെ സിനിമ ശിൽപശാല കൊണ്ട് ഒരു സിനിമക്കാരനുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. അത് ശരിയാണെന്നാണ് വിശ്വസിക്കുന്നത്. അത് കൊണ്ട് ചലച്ചിത്ര ശില്പശാലകൾ വേണ്ടെന്ന് അർത്ഥമില്ല. ഇത്തരം ശില്പശാലകളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും ചലച്ചിത്രകാരന്മാർ ആയില്ലെങ്കിലും നല്ല സിനിമാസ്വാദകരെ സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കും.
കഴിവുള്ള അനേകം പ്രതിഭകളുടെ നാടാണ് നമ്മുടേത്. അക്കാഡമിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായാൽ മലയാള സിനിമ ഇറാനിയൻ സിനിമ പോലെ ഉന്നത തലത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ് സിഇഒ ജമാദ് ഉസ്മാനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.



