നിലപാടുകൊണ്ടും കളിയഴക് കൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തിന്റെ ഹൃദയം കീഴടക്കി സ്‌പെയിൻ ലോക ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു. സ്പെയിന്റെ ഈ വിജയം കേവലമൊരു കിരീടനേട്ടം എന്നതിലുപരി മാനുഷിക മൂല്യങ്ങളുടെയും നിലപാടുകളുടെയും അംഗീകാരം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. ഫലസ്തീൻ ജനതയോടുള്ള പിന്തുണയും വംശീയതയ്‌ക്കെതിരായ വ്യക്തമായ നിലപാടുകളും കാരണം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെയും നീതിസ്‌നേഹികളുടെയും ആദരവ് ടൂർണമെന്റിന് മുമ്പ് തന്നെ നേടാൻ സ്‌പെയിന് സാധിച്ചിരുന്നു. അമേരിക്ക, ഇസ്രായേൽ സൈനിക ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ ചർച്ചകൾക്കിടെ നടന്ന 2026 ഫിഫ ലോകകപ്പിൽ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സ്‌പെയിൻ, പങ്കെടുത്ത എട്ടു കളികളിൽ ഏഴു ജയവും ഒരു സമനിലയും നേടി. എതിരാളികളുടെ വലയിലേക്ക് 14 ഗോളുകൾ അടിച്ചുകയറ്റിയപ്പോൾ ഒരൊറ്റ ഗോൾ മാത്രമാണ് വഴങ്ങിയത്. ഒരേയൊരു ഗോൾ മാത്രം വഴങ്ങി ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീമെന്ന അപൂർവ്വ ബഹുമതിയോടെയാണ് സ്പെയ്ൻ ചാമ്പ്യന്മാരായത്. രണ്ട് ഗോൾ വഴങ്ങി ചാമ്പ്യന്മാരായ മൂന്ന് ടീമുകളുടെ മുൻകാല റെക്കോർഡാണ് സ്പെയ്ൻ ഇതിലൂടെ മറികടന്നത്.
അതേസമയം, ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന ടീം പുറത്തെടുത്ത പെരുമാറ്റം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കിരീടധാരണ ചടങ്ങിൽ വിജയികളായ സ്പെയിൻ ടീമിനെ അഭിനന്ദിക്കാൻ നിൽക്കാതെ ലയണൽ മെസ്സിയും സംഘവും മൈതാനത്തിന്റെ മറുവശത്തേക്ക് നടന്നത് കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് വിമർശനമുയർന്നു. അർജന്റീന താരങ്ങൾ മെഡൽ സ്വീകരിക്കുമ്പോൾ സ്പെയിൻ ടീം അവർക്ക് ആദരമൊരുക്കിയെങ്കിലും, തിരിച്ചൊരു ‘ഗാർഡ് ഓഫ് ഓണർ’ നൽകാൻ അർജന്റീന തയ്യാറായില്ല. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്പെയിൻ താരം റോഡ്രിക്ക് സമ്മാനിച്ചപ്പോഴും അർജന്റീന ആരാധകർ ബഹളം വെച്ചത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
ഫൈനലിന്റെ അവസാന മിനിറ്റുകളിൽ ലിയാൻഡ്രോ പരേഡസ് ചുവപ്പ് കാർഡ് കണ്ടതും എൻസോ ഫെർണാണ്ടസ് പുറത്തായതും അർജന്റീനൻ താരങ്ങളുടെ നിരാശയുടെ പ്രതിഫലനമായിരുന്നു. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെ സ്പെയിൻ കിരീടം ഉറപ്പിച്ചപ്പോൾ, 64 വർഷത്തിന് ശേഷം തുടർച്ചയായി ലോകകപ്പ് നേടാമെന്ന അർജന്റീനയുടെ സ്വപ്നമാണ് തകർന്നത്. മത്സരശേഷം അർജന്റീന താരങ്ങൾ സ്‌പെയിൻ താരങ്ങളെ കൈയേറ്റം ചെയ്യാൻ തുനിഞ്ഞ സംഭവത്തിൽ ഫിഫ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. സ്വന്തം ആരാധകരിൽ നിന്നുപോലും കടുത്ത വിമർശനമാണ് അർജന്റീന താരങ്ങളുടെ ഈ പെരുമാറ്റത്തിന് നേരിടേണ്ടി വരുന്നത്.




