ദുബായ്: ദുബായിലെ അൽ ബർഷയിൽ മിസൈൽ അവശിഷ്ടങ്ങൾ കാറിൽ പതിച്ച് പാക് സ്വദേശിയായ ഡ്രൈവർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ തൊടുത്തുവിട്ട മിസൈൽ തകർക്കുന്നതിനിടെ താഴെ വീണ അവശിഷ്ടങ്ങൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിൽ വീണതാണ് മരണകാരണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
ദുബായിലെ തിരക്കേറിയ അൽ ബർഷ മേഖലയിലാണ് അപകടം നടന്നത്. ആകാശത്ത് വെച്ച് തകർക്കപ്പെട്ട മിസൈലിന്റെയോ ഡ്രോണിന്റെയോ ഭാഗങ്ങൾ താഴേക്ക് പതിക്കുകയായിരുന്നു. മരിച്ച പാകിസ്ഥാൻ സ്വദേശിയുടെ വിവരങ്ങൾ പാകിസ്ഥാൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ സിവിൽ ഡിഫൻസും ആംബുലൻസ് യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ അൽ ബർഷയിലെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. റോഡുകളിൽ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


മറ്റൊരു സംഭവത്തിൽ ദുബായ് മറീനയിലെ ’23 മറീന’ (23 Marina) എന്ന റെസിഡൻഷ്യൽ ടവറിന് മുകളിൽ വെച്ച് മിസൈൽ പ്രതിരോധ സേന തകർത്തതായി ഔദ്യോഗിക വിവരമുണ്ട്. ഈ കെട്ടിടത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറീനയിലെ ഈ കെട്ടിടത്തെ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. യു.എ.ഇ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് മിസൈലുകളോ ഡ്രോണുകളോ തകർത്തപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ ഈ കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിക്കുകയായിരുന്നു എന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. കെട്ടിടത്തിന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്ന് ആളുകളെ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു.



