അബുദാബി: ഇറാനിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ തങ്ങളുടെ പൗരന്മാരെയും താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് ഇറാൻ അധികൃതരുമായി സഹകരിച്ചു കൊണ്ടുള്ള ഈ നടപടി.
ഇറാൻ, തുർക്ക്‌മെനിസ്താൻ എംബസികളുടെ സഹകരണം ഉറപ്പുവരുത്തിയാണ് എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ പൗരന്മാരെയും താമസക്കാരെയും അബുദാബിയിൽ എത്തിച്ചത്. തുർക്ക്‌മെനിസ്താനിൽ ഒരു രാത്രി ചെലവഴിച്ച സംഘത്തെ അവിടെ നിന്ന് അബുദാബിയിലെ അൽ ബതീൻ എയർപോർട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
എല്ലാ പൗരന്മാരോടും യാത്രാ മുന്നറിയിപ്പുകൾ അനുസരിക്കാനും ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ഇസ്രായിലിന്റെ അതിക്രമത്തിന് ഇരയായ ഇറാനുള്ള പിന്തുണ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കിയിരുന്നു. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനുമായുള്ള ടെലിഫോൺ സംഭാഷണത്തിലായിരുന്നു ഇത്. സംഘർഷം എത്രയും വേഗം അവസാനിച്ച് മേഖല സമാധാനത്തിലേക്ക് മടങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.