റിയാദ് – റിയാദിൽ നിയമം ലംഘിച്ച് വാടക ഉയര്‍ത്തുന്നവര്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിക്കാനൊരുങ്ങി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി . പുതിയ പിഴകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടയും അഭിപ്രായ നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തി. റിയാദ് നഗരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിലവിലുള്ളതും പുതിയതുമായ റെസിഡന്‍ഷ്യല്‍, വാണിജ്യ വാടക കരാറുകള്‍ വര്‍ധിപ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തെ മൊറട്ടോറിയം അംഗീകരിച്ച മന്ത്രിസഭാ തീരുമാനവും രാജകീയ ഉത്തരവും പുറത്തുവന്ന് ഇരുപതു ദിവസത്തിനു ശേഷമാണ് നിയമ ലംഘകര്‍ക്കുള്ള പിഴകള്‍ അതോറിറ്റി പരിഷ്‌കരിക്കുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള വാടക ബന്ധങ്ങള്‍ നിയന്ത്രിക്കാനും വാടക വിപണിയിലെ നിയമ ലംഘനങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണം.
നിലവിലുള്ളതോ പുതിയതോ ആയ വാടക കരാറുകളില്‍ വാടക വര്‍ധിപ്പിക്കുന്ന പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് രണ്ട് മാസത്തെ വാടകക്ക് തുല്യമായ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ആറ് മാസത്തെ വാടകക്ക് തുല്യമായ പിഴയും തുടർന്നും ആവർത്തിച്ചാൽ ഒരു വര്‍ഷത്തെ വാടകക്ക് തുല്യമായ തുകയും പിഴ ചുമത്തും. ഒഴിഞ്ഞുകിടക്കുന്ന റിയല്‍ എസ്റ്റേറ്റ് യൂണിറ്റിന്റെ വാടക ഏറ്റവും ഒടുവിലത്തെ വാടക കരാര്‍ തുകയേക്കാള്‍ വര്‍ധിപ്പിക്കുന്നവര്‍ക്കും ഇതേ പിഴകള്‍ ബാധകമാണ്. പിഴകള്‍ക്കു പുറമെ നിയമ ലംഘനം അവസാനിപ്പിക്കാനും കെട്ടിട ഉടമകളെ നിര്‍ബന്ധിക്കും. ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതില്‍ കെട്ടിട ഉടമ പരാജയപ്പെട്ടാല്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നു മാസത്തെ വാടകക്ക് തുല്യമായ തുകയും തുടർന്നും നിയമം ലംഘിച്ചാൽ ആറു മാസത്തെ വാടക തുകക്ക് തുല്യമായ തുകയും പിഴ ചുമത്തും. വ്യവസ്ഥകളില്‍ നിര്‍ണയിച്ചതല്ലാത്ത സാഹചര്യങ്ങളില്‍ കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുകയും വാടകക്കാരനെ ഒഴിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്താല്‍ ഉടമക്ക് രണ്ടു മാസത്തെ വാടകക്ക് തുല്യമായ തുക പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ആറ് മാസത്തെ വാടകക്ക് തുല്യമായ തുകയും തുടർന്നാൽ ഒരു വര്‍ഷത്തെ വാടകക്ക് തുല്യമായ തുകയും പിഴ ചുമത്തും. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള ബന്ധം ക്രമീകരിക്കുന്ന നിയമം അനുസരിച്ച് ചുമത്തുന്ന പിഴകള്‍ നിയമ ലംഘനങ്ങള്‍ കാരണം പ്രയാസങ്ങള്‍ നേരിട്ട കക്ഷിക്ക് അവര്‍ അനുഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം ഇല്ലാതാക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
നിയമം ലംഘിച്ച് വാടക ഉയര്‍ത്തിയ 18 കെട്ടിട ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാടക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇരുപതു ദിവസത്തിനിടെ 268 പരാതികള്‍ അതോറിറ്റിക്ക് ലഭിച്ചു. ഇതില്‍ 250 പരാതികളില്‍ രേഖകളുടെ പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി. വാടക ഉയര്‍ത്തല്‍, ഒഴിഞ്ഞുകിടന്ന റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകളുടെ പുതിയ വാടക അവസാന വാടക കരാറിലെ തുകയെക്കാള്‍ ഉയര്‍ത്തല്‍, വാടക കരാറുകള്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമം നിര്‍ണയിച്ചതല്ലാത്ത സാഹചര്യങ്ങളില്‍ വാടക കരാര്‍ പുതുക്കാന്‍ വിസമ്മതിക്കല്‍, വാടകക്കാരനെ റിയല്‍ എസ്റ്റേറ്റ് യൂണിറ്റ് ഒഴിയാന്‍ നിര്‍ബന്ധിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കെട്ടിട ഉടമകളുടെ ഭാഗത്ത് കണ്ടെത്തിയത്. നിയമ ലംഘനങ്ങള്‍ നടത്താന്‍ കെട്ടിട ഉമകളെ സഹായിച്ച് ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടിച്ചതായി കണ്ടെത്തിയ പതിനൊന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിയമനുസൃത ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ ഇവര്‍ക്കെതിരായ കേസുകള്‍ പ്രത്യേക സമിതിക്ക് കൈമാറിയതായും അതോറിറ്റി അറിയിച്ചു.
റിയാദ് നഗരപരിധിയില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക കരാറുകളില്‍ വാര്‍ഷിക വാടക വര്‍ധനവ് സെപ്റ്റംബര്‍ 25 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്. നിലവിലുള്ള വാടക കരാറുകള്‍ക്കും പുതിയ കരാറുകള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ നേരത്തെ പരസ്പരം സമ്മതിച്ചിട്ടുള്ള വാടക കെട്ടിട ഉടമ വര്‍ധിപ്പിക്കാന്‍ പാടില്ല. നേരത്തെ വാടകക്ക് നല്‍കിയതും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നതുമായ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി വാടക തുക അവയുടെ അവസാനത്തെ വാടക തുകക്ക് അനുസൃതമായി സ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ മുമ്പ് വാടകക്ക് നല്‍കാത്ത പ്രോപ്പര്‍ട്ടികള്‍ക്കുള്ള വാടക കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ പരസ്പര ധാരണയിലെത്തുന്നത് പ്രകാരം കണക്കാക്കാവുന്നതാണ്. വാടകക്കാരന്‍ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ കെട്ടിട വാടക കരാര്‍ പുതുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രോപ്പര്‍ട്ടി ഒഴിയാന്‍ വാടകക്കാരനെ നിര്‍ബന്ധിക്കാനും പാടില്ല. വാടക കൃത്യമായി അടക്കുന്നതില്‍ വാടകക്കാരന്‍ വീഴ്ച വരുത്തൽ, വസ്തുവിന്റെ സുരക്ഷയെയും താമസക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടൽ, തന്റെ സ്വകാര്യ ഉപയോഗത്തിനോ അടുത്ത ബന്ധുവിന്റെ ഉപയോഗത്തിനോ വേണ്ടി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഉപയോഗിക്കാനുള്ള ഭൂവുടമയുടെ ആഗ്രഹം എന്നീ മൂന്നു സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല.