റിയാദ്- റിയാദ് നഗരം ലക്ഷ്യമാക്കി എത്തിയ 18 ഡ്രോണുകളെ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. റിയാദ് നഗരത്തിലെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളാണ് തടഞ്ഞത്. ഇതിന് പുറമെ സൗദി അറേബ്യയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച 8 ഡ്രോണുകളെയും നശിപ്പിച്ചു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിനെ ലക്ഷ്യം വെച്ചുള്ള ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദില്‍ വിദേശ രാജ്യങ്ങളുടെ എംബസികളും നയതന്ത്ര കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് നേരെയാണ് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ വെടിവെച്ചിട്ടു.
കിഴക്കന്‍ റിയാദില്‍ ആറു ഡ്രോണുകളും ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു ഡ്രോണ്‍ റുബ്ഉല്‍ഖാലി മരുഭൂമിയില്‍ വെച്ചും വെടിവെച്ചിട്ടു. ഇന്ന് പുലര്‍ച്ചെ സൗദി വ്യോമമേഖലയില്‍ പ്രവേശിച്ചയുടന്‍ എട്ടു ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
ഡ്രോൺ വെടിവെച്ചിട്ടതിനെത്തുടർന്ന് വസ്തുവകകൾക്കോ ആളുകൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല.
റിയാദ് നഗരത്തിൽ വെച്ച് മൂന്ന് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഷൈബ ഓയിൽ ഫീൽഡിലേക്ക് ലക്ഷ്യമിട്ട് നീങ്ങിയ ഒരു ഡ്രോൺ റുബ്ഉൽ ഖാലിയിൽ തടഞ്ഞു നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈൽ വിജനമായ പ്രദേശത്ത് പതിച്ചതായി ശനിയാഴ്ച അൽ-മാലിക്കി അറിയിച്ചിരുന്നു. പ്രിൻസ് സുൽത്താൻ എയർ ബേസിലേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ മന്ത്രാലയം തടഞ്ഞു നശിപ്പിച്ചു. കൂടാതെ റിയാദിന് കിഴക്ക് ഒരു ഡ്രോണും ഷൈബ ഓയിൽ ഫീൽഡിലേക്ക് ലക്ഷ്യമിട്ട് വന്ന മറ്റ് ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
അതേസമയം, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു.
കൃത്യമായ വിവരങ്ങൾക്കും സംശയങ്ങൾക്കും വിമാനക്കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലോ സർവീസുകളിലോ മാറ്റമുണ്ടോ എന്ന് നേരിട്ട് വിളിച്ച് ചോദിച്ചോ വെബ്സൈറ്റുകൾ പരിശോധിച്ചോ ബോധ്യപ്പെട്ട ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.



