ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴകൾ കുത്തനെ ഉയർത്തിക്കൊണ്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽരാജ്ഹി ഉത്തരവിറക്കി. തൊഴിൽ വിപണി കൂടുതൽ വ്യവസ്ഥാപിതമാക്കാനും റിക്രൂട്ട്‌മെന്റ് മേഖല നിയന്ത്രിക്കാനുമാണ് പിഴകളുടെ പുതുക്കിയ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം അനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പിഴ നിർണയിക്കുക:
ഗ്രൂപ്പ് എ: 50-ഓ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ.
ഗ്രൂപ്പ് ബി: 21 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ.
ഗ്രൂപ്പ് സി: 20-ഓ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ.
പ്രധാന നിയമലംഘനങ്ങളും ശിക്ഷകളും:
റിക്രൂട്ട്‌മെന്റ് രംഗത്തെ ലംഘനങ്ങൾ: ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുകയോ സൗദികൾക്ക് ജോലി കണ്ടെത്തി നൽകുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മൂന്നാം തവണ 2,50,000 റിയാൽ വരെ പിഴ ചുമത്തും.
വ്യാജ സൗദിവൽക്കരണം: വ്യാജമായി രേഖപ്പെടുത്തുന്ന ഓരോ സൗദി ജീവനക്കാരന്റെയും എണ്ണത്തിന് അനുസൃതമായി കനത്ത പിഴ ഈടാക്കും.
വിവേചനവും മോശം പെരുമാറ്റവും: ലിംഗഭേദം, പ്രായം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചാൽ വലിയ പിഴയുണ്ടാകും. ജോലിസ്ഥലത്തെ മോശം പെരുമാറ്റങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 3,000 റിയാൽ വരെ പിഴ ലഭിക്കും.
വേതന സുരക്ഷ: തൊഴിലാളികളുടെ ശമ്പളം രാജ്യത്തിന്റെ ഒഫീഷ്യൽ കറൻസിയിൽ കൃത്യസമയത്ത് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണം. കോടതി ഉത്തരവില്ലാതെ ശമ്പളം തടഞ്ഞുവെക്കരുത്. എല്ലാ മാസവും വേതന സുരക്ഷാ ഫയൽ (Wage Protection File) സമർപ്പിക്കണം.
ആനുകൂല്യങ്ങൾ നൽകൽ: തൊഴിൽ കരാർ അവസാനിച്ചാൽ ഒരു ആഴ്ചയ്ക്കുള്ളിലും, തൊഴിലാളിയുടെ അഭ്യർത്ഥനപ്രകാരമാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിലും ശമ്പളവും സർവീസ് ആനുകൂല്യങ്ങളും നൽകിത്തീർക്കണം.
ബാലവേലയും സ്ത്രീ സുരക്ഷയും: 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കരുത്. വനിതാ ജീവനക്കാർക്ക് പ്രസവാവധി ഉറപ്പാക്കണം. 50-ൽ കൂടുതൽ സ്ത്രീകളുള്ളതും അവരുടെ കുട്ടികളുടെ എണ്ണം പത്തോ അതിൽ കൂടുതലോ ആയതുമായ സ്ഥാപനങ്ങൾ നിർബന്ധമായും ശിശുസംരക്ഷണ സൗകര്യം (Creche) ഏർപ്പെടുത്തണം.
തൊഴിൽ സാഹചര്യങ്ങൾ: ഉച്ചവിശ്രമ നിയമം ലംഘിച്ച് കടുത്ത വെയിലത്തോ മോശം കാലാവസ്ഥയിലോ ജോലി ചെയ്യിച്ചാൽ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഇരട്ടി തുക പിഴ ഈടാക്കും. ഇൻഷുറൻസ്, താമസം എന്നിവ നൽകാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾക്കും കടുത്ത പിഴയുണ്ടാകും.
ഗാർഹിക തൊഴിലാളികളും കൃഷിമേഖലയും:
ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുകയോ വിസ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ പിഴയ്ക്ക് പുറമെ പുതിയ വിസകൾ റിക്രൂട്ട് ചെയ്യുന്നതിന് ഒരു വർഷത്തെ വിലക്കും ഏർപ്പെടുത്തും. കാർഷിക, കന്നുകാലി വളർത്തൽ മേഖലകളിൽ വ്യാജമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് 20,000 റിയാൽ വരെ പിഴയും റിക്രൂട്ട്മെന്റ് നിരോധനവുമാണ് ശിക്ഷ.
അതേസമയം, തൊഴിലുടമയുടെ രഹസ്യങ്ങൾ ചോർത്തുകയോ സ്വന്തം നിലയ്ക്ക് ബിസിനസ്സ് ചെയ്ത് സാമ്പത്തിക നഷ്ടമുണ്ടാക്കുകയോ ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കെതിരെയും കർശന ശിക്ഷയുണ്ടാകും.
അപ്പീൽ നൽകാനുള്ള വ്യവസ്ഥ:
പിഴ പ്രഖ്യാപിച്ച് 60 ദിവസത്തിനകം മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിൽ അപ്പീൽ നൽകാൻ നിയമലംഘകർക്ക് അവകാശമുണ്ട്. എന്നാൽ അപ്പീൽ നൽകിയതുകൊണ്ട് മാത്രം പിഴ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കില്ല. നിയമനടപടികൾ ഒഴിവാക്കാൻ 60 ദിവസത്തിനുള്ളിൽ തന്നെ പിഴ തുക ഒടുക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.



