ജിദ്ദ – ഒരു മാസത്തിനിടെ ഹജ് തീര്‍ഥാടകര്‍ക്ക് ആറര ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് അഞ്ചു വരെയുള്ള കാലത്ത് തീര്‍ഥാടകര്‍ക്ക് 6,55,983 ആരോഗ്യ സേവനങ്ങളാണ് നല്‍കിയത്. കര്‍മ്മങ്ങള്‍ എളുപ്പത്തിലും സുഗമമായും നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കാന്‍ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തീര്‍ഥാടകരുടെ ക്ഷേമം ഉറപ്പാക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള സമഗ്രമായ ശ്രമത്തിന്റെ ഭാഗമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം ആകെ 36,159 ഹാജിമാര്‍ക്ക് ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും എമര്‍ജന്‍സി കെയര്‍ സെന്ററുകളില്‍ നിന്നും ചികിത്സ ലഭിച്ചു. എമര്‍ജന്‍സി വിഭാഗങ്ങളില്‍ 24,481 ഹാജിമാരെ സ്വീകരിച്ച് ചികിത്സകള്‍ നല്‍കി. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 3,250 രോഗികളെ സ്വീകരിച്ചു. 3,328 രോഗികളെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു 167 കാര്‍ഡിയാക് കത്തീറ്ററൈസേഷനുകളും 9 ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറികളും ഉള്‍പ്പെടെ 240 ശസ്ത്രക്രിയകള്‍ നടത്തി. അത്യുഷ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട 15 പേര്‍ക്ക് മെഡിക്കല്‍ ടീമുകള്‍ ഉടനടി കാര്യക്ഷമമായി ചികിത്സ നല്‍കി. തീര്‍ഥാടകരുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിലക്ക് 2,89,700 ലേറെ പ്രതിരോധ ചികിത്സാ സേവനങ്ങള്‍ നല്‍കി.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഏകീകൃത കോള്‍ സെന്ററില്‍ (937) 13,615 ലേറെ പേര്‍ ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്തി. ഹജ് സീസണില്‍ ഉയര്‍ന്ന തലത്തിലുള്ള പരിചരണം നല്‍കാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തില്‍, തീര്‍ഥാടകര്‍ക്ക് നൂതനവും സുരക്ഷിതവുമായ വൈദ്യസഹായം ഉറപ്പാക്കാന്‍ മുന്‍കരുതല്‍ പദ്ധതികളെയും സമഗ്രവും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും അവലംബിച്ച് ആരോഗ്യ മേഖല കാര്യക്ഷമമായ ശ്രമങ്ങള്‍ തുടരുന്നു.



