ദോഹ– ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ ഗ്യാസ് ടാങ്കറായ ‘അൽറുകയ്യാത്ത്’ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ഖത്തറിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ മുഹ്സിൻ മുഹമ്മദ് ഗാനിഇയെ ദോഹയിലെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധക്കുറിപ്പ് കൈമാറി. ഖത്തർ വിദേശ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം ബിൻ യൂസഫ് ഫഖ്റോയാണ് പ്രതിഷേധക്കുറിപ്പ് കൈമാറിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയുടെ ഗുരുതരമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഖത്തർ പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി. ഇത് ആഗോള ഊർജ വിതരണത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷയെയും മേഖലയുടെ സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികളെ രാജ്യം കർശനമായി നിരാകരിക്കുന്നതായും ഖത്തർ കൂട്ടിച്ചേർത്തു.
മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ നടപടികളും ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നാവിഗേഷനെയും ആഗോള ഊർജ വിതരണത്തെയും അപകടപ്പെടുത്തുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണം. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളും ആർജിത നേട്ടങ്ങളും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഉചിതമായ ഏത് നടപടിയും സ്വീകരിക്കാൻ ഖത്തറിന് പൂർണ്ണ അവകാശമുണ്ടെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഇറാൻ അടിയന്തരമായി വിശദീകരണം നൽകണമെന്നും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഖത്തർ ഗ്യാസ് ടാങ്കറിന് പുറമെ സൗദി അറേബ്യൻ എണ്ണ ടാങ്കറിനും ബ്രിട്ടീഷ് ടാങ്കറിനും നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
അതേസമയം, ഒമാൻ തീരത്തിന് സമീപമുള്ള, മുൻകൂട്ടി നിർണ്ണയിച്ചിട്ടില്ലാത്ത പാതകളിലൂടെ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ചതിനാലാണ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം.



