ദോഹ: ഖത്തറിൽ നിന്നും വിനോദയാത്ര പോയ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ പരിക്കേറ്റവരിൽ മലയാളികളും. ഖത്തറിൽ നിന്നും യാത്ര പോയ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള രണ്ട് കുടുംബങ്ങളാണ് പരിക്കേറ്റവരിൽ ഉള്ളത്. പാലക്കാട് ജില്ലയിൽ നിന്നുള്ള ജോയൽ, ജോയലിന്റെ മകൻ ദ്രാവിഡ് എന്നിവരെ പരിക്കേറ്റ നിലയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ റിയ, മകൾ ടൈര എന്നിവർക്കും പരിക്കേറ്റതായി അറിയുന്നു. എന്നാൽ ഇവരുടെ പരിക്കിന്റെ ഗുരുതരവസ്ഥയെക്കുറിച്ചോ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ വിവരം ലഭ്യമല്ല.
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റതായി വിവരം ലഭിച്ചു. അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ ജെസ്ന കുറ്റിക്കാട്ട് ചാലിൽ, മകൾ റൂഹി മെഹറിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റുവെങ്കിലും അവരെ പ്രവേശിപ്പിച്ച ആശുപത്രിയെക്കുറിച്ചോ പരിക്കിന്റെ ഗുരുതരാവസ്ഥയെ കുറിച്ചോ കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
ഇന്നലെ പ്രാദേശിക സമയം നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആറുപേർ മരിച്ചതായി ഇനിയും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണപ്പെട്ടവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. മലയാളികളടക്കം 27 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൂടുതൽ മലയാളികൾ സംഘത്തിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് കനത്ത മഴ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ന്യാഹുരു ടൗണിൽ നിന്ന് 41 കിലോമീറ്റർ തെക്ക് ഗിചാക്ക പ്രദേശത്തെ ഒരു കുഴിയിൽ മറിഞ്ഞണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ന്യാഹുരുറഫറൽ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയിൽ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാലു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടെ ആറ് പേരാണ് മരണപ്പെട്ടത്. ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് വിനോദസഞ്ചാര സംഘം ഒരു ട്രാവൽ ഏജൻസിയുടെ കീഴിൽ യാത്രതിരിച്ചത്. നാളെ തിരിച്ചെത്തേണ്ട സംഘമാണ് ഇന്നലെ വൈകുന്നേരം അപകടത്തിൽപ്പെട്ടത്.