കുവൈത്ത് സിറ്റി –കുവൈത്തിൽനിന്ന് പ്രവാസികൾക്ക് പുറത്തുപോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നു. അടുത്ത മാസാദ്യം മുതല്‍ കുവൈത്തില്‍നിന്ന് പുറത്തുപോകാന്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു. പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അവരുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് നേടണം. കുവൈത്തിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ രാജ്യം വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ന്യായമായ സന്തുലിതാവസ്ഥ കൈവരിക്കാനുമാണ് പുതിയ നിയമം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
പ്രവാസി തൊഴിലാളികള്‍ക്ക് സഹല്‍ ആപ്പ് വഴി എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ സാധിക്കും.
മൊബൈല്‍ ഫോണിലെ സഹല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യുക, ഭാഷ തിരഞ്ഞെടുക്കുക, സേവനങ്ങള്‍ എന്നതില്‍ ടാപ്പ് ചെയ്യുക, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ബന്ധപ്പെട്ട സേവന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക, ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് എക്‌സ്പാട്രിയേറ്റ് ലേബര്‍ സര്‍വീസ് തെരഞ്ഞെടുക്കുക, എക്‌സിറ്റ് പെര്‍മിറ്റ് ഇഷ്യു ചെയ്യല്‍ എന്നതില്‍ ടാപ്പ് ചെയ്യുക, ഔദ്യോഗിക എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നീ നടപടികള്‍ ചെയ്താണ് എക്‌സിറ്റ് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
എക്സിറ്റ് പെര്‍മിറ്റ് അപേക്ഷാ ഫോമില്‍ പൂര്‍ണ പേരും സിവില്‍ ഐഡിയും തൊഴിലുടമയുടെ വിവരങ്ങളും രാജ്യം വിടാന്‍ ഉദ്ദേശിക്കുന്ന തീയതിയും പ്രതീക്ഷിക്കുന്ന മടക്ക തീയതിയും നല്‍കണം. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷ തൊഴിലാളികളുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമക്ക് പരിശോധനക്കും അംഗീകാരത്തിനുമായി ഇലക്‌ട്രോണിക് ആയി അയച്ചുനല്‍കും. തുടര്‍ന്ന് ആപ്പില്‍ അപേക്ഷയുടെ നില നിരീക്ഷിക്കണം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ തൊഴിലുടമകള്‍ അപേക്ഷ അംഗീകരിക്കണം.
അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍ എക്‌സിറ്റ് പെര്‍മിറ്റ് ഡിജിറ്റലായി ഇഷ്യു ചെയ്യും. ഇത് തൊഴിലാളിയെ വിദേശ യാത്ര ചെയ്യാന്‍ അനുവദിക്കും. കുവൈത്തില്‍ തൊഴില്‍, ഭരണ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമാണ്. നിയമപരമോ ഭരണപരമോ ആയ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ തൊഴിലുടമകളും തൊഴിലാളികളും പുതിയ പ്രക്രിയ പാലിക്കണം. ഓട്ടോമേറ്റഡ് പ്ലാറ്റ്ഫോം വേഗത, സുതാര്യത, കൃത്യത എന്നിവ ഉറപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്ഥിരീകരിച്ചു.
സഹല്‍ ആപ്പിനു പുറമെ ലേബര്‍ സര്‍വീസസ് പോര്‍ട്ടലിലെ ഈസി കമ്പനീസ് പേജും ഈസി മാന്‍പവര്‍ പേജും വഴിയും എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കും. സഹല്‍ ആപ്പ് വഴി തൊഴിലാളികള്‍ക്കും ഈസി കമ്പനീസ് പേജും ഈസി മാന്‍പവര്‍ പേജും വഴി തൊഴിലുടമകള്‍ക്കും തങ്ങളുടെ തൊഴിലാളികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസുഫിന്റെ നിര്‍ദേശാനുസരണമാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ റബാഹ് അല്‍ഉസൈമി പറഞ്ഞു.
എക്‌സിറ്റ് പെര്‍മിറ്റില്‍ ക്യു.ആര്‍ കോഡ് അടങ്ങിയിരിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ആധികാരികത ഉറപ്പുവരുത്താന്‍ എയര്‍പോര്‍ട്ട് അടക്കം രാജ്യം വിടുന്ന അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. പ്രിന്റൗട്ടിനു പകരം ഓഫീഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇലക്‌ട്രോണിക് ആയി എക്‌സിറ്റ് പെര്‍മിറ്റ് ഹാജരാക്കിയാലും മതി. ഈ സേവനം തൊഴിലാളികളെയും തൊഴിലുടമകളെയും നേരിട്ടുള്ള ലങ്കില്‍ ബന്ധിപ്പിക്കുന്നതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനും അംഗീകാരം ലഭിക്കാനും ഏതാനും മിനിറ്റുകള്‍ മാത്രമാണ് എടുക്കുക. അപേക്ഷകള്‍ പരിശോധിക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇടപെടില്ല. എക്‌സിറ്റ് പെര്‍മിറ്റ് സര്‍വീസ് വൈകാതെ ഇംഗ്ലീഷിലും ലഭ്യമാകുമെന്നും റബാഹ് അല്‍ഉസൈമി പറഞ്ഞു.