റിയാദ്– ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ് (റിഫ) മത്സരങ്ങളിൽ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരള എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ പ്രവേശിച്ചു.
മാർ പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി വാഴക്കാട് ഉയർത്തിയ വെല്ലുവിളിയെ 2-1 എന്ന സ്‌ക്കോറിനു മറികടന്നാണ് ഗ്രൂപ്പ് ‘എ’ യിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി റിയൽ കേരള സെമിയിലേക്ക് മുന്നേറിയത്. നേരത്തെ ഗ്രൂപ്പ് എ യിൽ നിന്ന് റോയൽ ട്രാവൽസ് അസീസിയ സോക്കറും സെമിയിൽ പ്രവേശിച്ചിരുന്നു.
സെമിയിലെത്താൻ തോൽവി ഒഴിവാക്കണമെന്നിരിക്കെ മത്സരത്തിനിറങ്ങിയ ഇരു ടീമുകളും ആദ്യം മുതലേ ഗോൾ വല ലക്ഷ്യമാക്കിയുള്ള ആക്രമണ കളിയാണ് പുറത്തെടുത്തത്. കളിയുടെ പത്തൊൻപതാം മിനിറ്റിൽ ഹാരിസ് റഹ്മാൻ നേടിയ ഗോളിലൂടെ റിയൽ കേരള മത്സരത്തിലെ ലീഡ് പിടിച്ചു. എന്നാൽ അധികം വൈകാതെ ബ്ലാസ്റ്റേഴ്‌സ് എഫ്സി സമനില കണ്ടെത്തി. ഇതോടെ മത്സരം ആവേശത്തിലായി. പിന്നീട് ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ റാഷിദ് നേടിയ മികച്ച ഗോളിലൂടെ റിയൽ കേരള വിജയവും സെമിയും ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ പരുക്കൻ കളി കണ്ടതോടെ ഇരു ടീമുകളിലുമായി ഒരു ചുവപ്പ് കാർഡും ഒൻപത് മഞ്ഞ കാർഡുകളുമാണ് റഫറിക്ക് ഉയർത്തേണ്ടി വന്നത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട റിയൽ കേരളയുടെ റാഷിദിന് ഇബ്രാഹിം സുബ്ഹാൻ അവാർഡ് സമ്മാനിച്ചു.
ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തിൽ 2-1 ന് അൽ റയ്യാൻ ട്രാവൽസ് ലാന്റേൺ എഫ്.സിയെ തോൽപ്പിച്ച് യൂത്ത് ഇന്ത്യ സോക്കറും സെമിയിലേക്ക് മുന്നേറി. മികച്ച താരനിരയുമായി ഇറങ്ങിയ ഇരു ടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. മത്സരം തുടങ്ങി അധികം വൈകാതെ അബ്ദുല്ല ഹസ്സന്റെ മികച്ചൊരു സൈഡ് വോളിയിലൂടെ യൂത്ത് ഇന്ത്യ ലീഡ് നേടി. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ലാന്റേൺ എഫ്‌സി എതിർ ഗോൾ മുഖത്ത് നിരന്തരം ഭീതി സൃഷ്‌ടിച്ചുകൊണ്ടിരുന്നു. ഒടുവിൽ മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ അർഷാദ് നേടിയ ലോങ്ങ് റേഞ്ച് ഗോളിലൂടെ അവർ സമനില പിടിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ മികച്ച ഊർജവുമായി തിരിച്ചെത്തിയ യൂത്ത് ഇന്ത്യ സോക്കർ മത്സരം തങ്ങളുടെ വരുതിയിലാക്കി. കളിയുടെ അൻപത്തിയാറാം മിനുട്ടിൽ അബ്ദുല്ല ഹസ്സൻ തന്നെ അവരുടെ രണ്ടാം ഗോളും നേടി യൂത്ത് ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചു. ഹസ്സൻ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും. ഐ.ബി ടെക് പ്രതിനിധി നാസർ മൂച്ചിക്കാടൻ അവാർഡ് സമ്മാനിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്സിയാണ് ഗ്രൂപ്പ് ബി യിൽ നിന്ന് സെമിയിലെത്തിയ മറ്റൊരു ടീം.
ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബു മുഖ്യാതിഥിയായി പങ്കെടുത്തു. സത്താർ താമരത്ത്, ഷംസു പെരുമ്പട്ട, കുഞ്ഞി മുഹമ്മദ് സബിയ ഏരിയ കെഎംസിസി, അമീർ ഫാരിസ്, മിസ്‌വർ ജീസാൻ കെ.എം.സി.സി, ബാബു മഞ്ചേരി, ജുനൈസ് വാഴക്കാട് റിഫ, സൈദുദ്ദീൻ ഫോർക്ക വൈസ് പ്രസിഡണ്ട്, ബഷീർ പൊന്മള, സലാം ബത്തേരി, ഹക്കീം ഷൊർണ്ണൂർ, കുഞ്ഞി സഫമക്ക, ഗഫൂർ കൊണ്ണാക്കാട്ടിൽ, ജംഷി ചുളളിയോട്, ഇസ്‌ഹാബ് ഫാൽക്കൺ ട്രാവൽസ്, ശബാബ് പടിയൂർ, നൗഷാദ്, സലീം തിരൂർ, കുഞ്ഞിപ്പ തവനൂർ, ലത്തീഫ് ഉടുംബുത്തല, മുസ്തഫ മമ്പാട് റിഫ ഓർഗനൈസിങ് സെക്രട്ടറി, കരീം പയ്യനാട് റിഫ ട്രഷറർ, അബ്ദുൾ ഖാദർ കാരന്തൂർ, മുനീർ പട്ടാമ്പി, നാസർ തിരുവമ്പാടി, ഷംസു നീർവേലി, ഷമീർ മാനു, ബഷീർ വല്ലാഞ്ചിറ, ബഷീർ ചുളളിക്കോട്, ലത്തീഫ് കൂളിക്കൽ, സാദിഖ് പുറക്കാട്ടിരി, സിദ്ദീഖ് വിളയൂർ, ഫിറോസ് കോടിയിൽ, നാസർ ചാലക്കര, റിയാദ് വനിതാ കെഎംസിസി ഭാരവാഹികളായ ജസീല മൂസ്സ, സാറാ നിസാർ, സബിത മുഹമ്മദലി എന്നിവർ വിവിധ മത്സരങ്ങളിലെ കളിക്കാരുമായി പരിചയപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ റോയൽ ട്രാവൽസ് അസീസിയ, സോക്കർ യൂത്ത് ഇന്ത്യ സോക്കറിനെയും, ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്സി റിയൽ കേരള എഫ്സിയെയും നേരിടും