ദുബൈ: പൊലീസ് വേഷത്തിലെത്തി ജനറൽ ട്രേഡിംഗ് സ്ഥാപനത്തിൽ കൊള്ളയും അക്രമവും നടത്തിയ സംഘത്തിന് മൂന്നു വർഷം തടവും 14.22 ലക്ഷം പിഴയും വിധിച്ച് കോടതി. ദുബൈ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസസ് കോടതിയുടെ വിധി അപ്പീൽ കോടതിയും പരമോന്നത കോടതിയും ശരിവെക്കുകയായിരുന്നു.
ഒരു സ്വദേശിയും അഞ്ച് ഏഷ്യൻ വംശജരുമടങ്ങുന്ന സംഘമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാകാലാവധി പൂർത്തിയാകുമ്പോൾ ഏഷ്യക്കാരെ നാടുകടത്താനും കോടതി വിധിച്ചു.
പൊലീസ് ഓഫീസർമാരെന്ന് തെറ്റിദ്ധരിപ്പിച്ച് ജനറൽ ട്രേഡിംഗ് കമ്പനിയിലെത്തിയ പ്രതികൾ ഉടമയെയും സ്റ്റാഫിനെയും മർദിച്ച് പണം തട്ടിയെടുത്തു എന്നാണ് കേസ്. പ്രതികളിൽ ഒരാൾ പരമ്പരാഗത അറബ് വേഷത്തിലെത്തിലായിരുന്നു. ദുബൈ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് പ്രതികൾ സ്ഥാപനത്തിൽ പ്രവേശിച്ചത്. പ്രതികളിലൊരാൾ മിലിട്ടറി തിരിച്ചറിയൽ കാർഡും കാണിച്ചു.
ഒന്നാം പ്രതി കൂട്ടുപ്രതികളുടെ സഹായത്തോടെ തന്നെ മർദിച്ചതായി സ്ഥാപന ഉടമ കോടതിയെ ബോധിപ്പിച്ചു. ഓഫീസ് സേഫിൽ നിന്ന് സംഘം അഞ്ച് ലക്ഷം ദിർഹംസ് കൊള്ളയടിക്കുകയും സിസിടിവി സംവിധാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. മറ്റൊരു സ്റ്റാഫിനെ ആക്രമിച്ച് 1.2 ദിർഹവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.