മക്ക- നിയമവിരുദ്ധമായി ഹജ്ജ് തീർത്ഥാടനത്തിന് സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പരസ്യം നൽകി തീർത്ഥാടകരെ കബളിപ്പിച്ചിരുന്ന ഇന്തോനേഷ്യക്കാരാണ് പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ വ്യാജ നുസുക് കാർഡുകൾ, ഹജ്ജ് ബ്രേസ്ലെറ്റുകൾ, ഇവ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, വൻതുക എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഡ്രോൺ ഉപയോഗിച്ച് രാത്രിയിൽ നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പുകാർ ഒളിത്താവളത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് സംഘം അവിടെയെത്തി ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പൊതുസുരക്ഷാ വകുപ്പ് തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സമാനമായ രീതിയിൽ ഹജ്ജ് തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളെ കഴിഞ്ഞ ദിവസങ്ങളിലും മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് അധികൃതർ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി.



