ജിദ്ദ: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കും പാഴാക്കുന്നവർക്കും രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പരിഷ്‌കരിച്ച നിയമാവലിക്ക് സൗദി അറേബ്യ അംഗീകാരം നൽകി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അംഗീകരിച്ച പുതിയ നിയമം 2027 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരും. നഗര, കാർഷിക, വ്യാവസായിക മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്താനും നടപടിയെടുക്കാനുമുള്ള പൂർണ്ണ അധികാരം ‘നാഷണൽ വാട്ടർ എഫിഷ്യൻസി ആൻഡ് കൺസർവേഷൻ സെന്ററി’നായിരിക്കും.
നഗര മേഖലയിലെ പ്രധാന നിയമലംഘനങ്ങളും പിഴയും:
സാനിറ്ററി ഫിക്സ്ചറുകൾ: കാര്യക്ഷമമല്ലാത്ത ഫിക്സ്ചറുകൾ ഉപയോഗിച്ചാൽ ആദ്യ തവണ 1,000 റിയാലും, രണ്ടാമത് 2,000 റിയാലും, മൂന്നാം തവണ 10,000 റിയാലും പിഴ ലഭിക്കും. ജലക്ഷമതയുള്ള ഘടകങ്ങളിൽ കൃത്രിമം കാണിച്ചാലോ അവ നീക്കം ചെയ്താലോ യഥാക്രമം 500, 1,000, 2,000 റിയാൽ എന്നിങ്ങനെ പിഴ ഈടാക്കും.
ടാങ്കുകളിലെ ചോർച്ച: വിള്ളൽ, ഫ്ലോട്ട് വാൽവ് തകരാർ എന്നിവ കാരണം ടാങ്കുകളിൽ നിന്ന് വെള്ളം പാഴായാൽ ആദ്യ തവണ 5,000 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ 10,000 റിയാലും, മൂന്നാം തവണ 50,000 റിയാലും പിഴ ഒടുക്കേണ്ടി വരും.
കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ: ബദൽ സ്രോതസ്സുകൾ (സംസ്കരിച്ച ജലം, കിണറുകൾ) ലഭ്യമായിട്ടും കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ആദ്യ തവണ 25,000 റിയാലാണ് പിഴ. ആവർത്തിച്ചാൽ പരമാവധി പിഴയായ 2,00,000 റിയാൽ ഈടാക്കും.
ഗ്രേ വാട്ടർ ട്രീറ്റ്മെന്റ്: നിയമപ്രകാരം നിർബന്ധമുള്ള കെട്ടിടങ്ങളിലും സമുച്ചയങ്ങളിലും ഇവ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ആദ്യ തവണ 50,000 റിയാലും, ആവർത്തിച്ചാൽ 1,00,000 റിയാലുമാണ് പിഴ.
ജലസേചന സംവിധാനങ്ങൾ: കാര്യക്ഷമമല്ലാത്ത ജലസേചന രീതികൾക്ക് യഥാക്രമം 5,000, 10,000, 1,00,000 റിയാൽ എന്നിങ്ങനെ പിഴ ലഭിക്കും. പൈപ്പുകളിലോ ആന്തരിക ശൃംഖലയിലോ ഉള്ള ചോർച്ചയ്ക്ക് 2,000 മുതൽ 10,000 റിയാൽ വരെയാണ് പിഴ.
ബോധവൽക്കരണം: പൊതു സൗകര്യങ്ങളിൽ ജലസംരക്ഷണ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ 2,000 മുതൽ 10,000 റിയാൽ വരെ പിഴ ഈടാക്കും.
ശ്രദ്ധിക്കുക: ഗുരുതരമല്ലാത്ത ചില ചെറിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് കുറ്റക്കാർക്ക് 14 ദിവസത്തെ സാവകാശം പുതിയ നിയമാവലി നൽകുന്നുണ്ട്.
കാർഷിക, വ്യാവസായിക മേഖലകൾ:
കാർഷിക മേഖലയിൽ ജല ലൈസൻസിംഗ് വ്യവസ്ഥകൾ ലംഘിക്കുന്നതും കാര്യക്ഷമമായ ജലസേചന സംവിധാനങ്ങളോ സാങ്കേതികവിദ്യകളോ ഉപയോഗിക്കാതിരിക്കുന്നതും കുറ്റകരമാണ്. വ്യാവസായിക ആവശ്യങ്ങൾക്കായി പ്രത്യേക ജലം ഉപയോഗിക്കുന്നതിന് പകരം നഗരങ്ങളിലെ കുടിവെള്ളം ഉപയോഗിക്കുന്നതിനും മുകളിൽ പറഞ്ഞ സമാനമായ പിഴകൾ നേരിടേണ്ടി വരും.
ജലക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും കർശനമായി പാലിച്ച് രാജ്യത്ത് ജലസുസ്ഥിരത ഉറപ്പാക്കുക എന്നതാണ് സമഗ്രമായ ഈ പുതിയ സംവിധാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.







