സൗദി കപ്പൽ ആക്രമണത്തിൽ ഇറാനെതിരെ യു.എ.ഇ
കുവൈത്ത് സിറ്റി- ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്തി കഴിഞ്ഞ ദിവസം കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ.
തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവും സുരക്ഷയ്ക്കും സുസ്ഥിരതക്കും നേരെയുള്ള ഭീഷണിയുമാണ് ഇറാന്റെ നടപടിയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
കുവൈത്തിനെ ആക്രമിച്ചതിലൂടെ പ്രാദേശിക അഖണ്ഡതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇറാൻ നടത്തിയതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ആക്രമണങ്ങൾ തുടരുന്നത് സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തും. കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, സുരക്ഷക്കായി കുവൈത്ത് സ്വീകരിക്കുന്ന നടപടികളെ പിന്തുണക്കുമെന്നും അറിയിച്ചു.
കുവൈത്തിലെ അഹമ്മദ് അൽ ജാബിർ വ്യോമതാവളത്തിന് നേർക്കാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദി എണ്ണക്കപ്പലിന് നേർക്കുണ്ടായ ഇറാൻ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷക്ക് ഭീഷണിയാണ് ഇറാന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും പൂർണ്ണ പിന്തുണയും നൽകുമെന്നും യു.എ.ഇ പ്രഖ്യാപിച്ചു.
