കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും ഇതിനെത്തുടർന്ന് അവിടെ അഗ്നിബാധ ഉണ്ടായതായും കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആക്രമണത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽറാജ്ഹി വ്യക്തമാക്കി. സംഭവസ്ഥലത്ത് അഗ്നിശമന സേനയും മറ്റ് സുരക്ഷാ വിഭാഗങ്ങളും ഉടനടി എത്തുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ഊർജിതമായി സ്വീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അംഗീകൃത അടിയന്തിര നടപടിക്രമങ്ങൾ ഉടനടി നടപ്പിലാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിലും കുവൈത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ വീണ് തകർന്ന വൈദ്യുതി പ്രസരണ ലൈനുകളുടെ അറ്റകുറ്റപ്പണികൾ മിക്കവാറും പൂർത്തിയായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കഠിനശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. തകരാറിലായ ഏഴ് ഓവർഹെഡ് ലൈനുകളിൽ നാലെണ്ണം ഇതിനകം തന്നെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.
ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്ന് ഫാത്തിമ ഹയാത്ത് വിശദീകരിച്ചു. കൃത്യമായ സാങ്കേതിക പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ലൈനുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. ശേഷിക്കുന്ന ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കായി സാങ്കേതിക സംഘങ്ങൾ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ചുവരികയാണ്. എൻജിനീയർമാരും ടെക്നീഷ്യന്മാരും അടങ്ങുന്ന ദേശീയ തൊഴിലാളികളുടെ കഠിനാധ്വാനത്തെ മന്ത്രാലയം അഭിനന്ദിച്ചു. നിലവിൽ രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം സുരക്ഷിതമാണെന്നും ഊർജ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അവർ ഉറപ്പുനൽകി.



