ജിദ്ദ – വിമത യെമൻ നേതാവ് ഹൈദ്രൂസ് അൽസുബൈദി ഏദനിലെ സംഘർഷങ്ങൾക്കിടയിൽ സൊമാലിലാൻഡ് വഴി അബുദാബിയിലേക്ക് രക്ഷപ്പെട്ടതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേന വെളിപ്പെടുത്തി. ഏദൻ തുറമുഖത്ത് നിന്ന് തിരിച്ചറിയൽ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ കപ്പൽ വഴി സൊമാലിലാൻഡിലെ ബെർബെറ തുറമുഖത്ത് എത്തിയ സംഘത്തെ, അവിടെ കാത്തുനിന്ന യു.എ.ഇയുടെ ഇല്യൂഷിൻ ഇ.എൽ-76 വിമാനത്തിൽ അബുദാബിയിലേക്ക് കടത്തുകയായിരുന്നു. യാത്രക്കിടയിൽ വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ സംവിധാനം സ്വിച്ച് ഓഫ് ചെയ്ത് രഹസ്യ സ്വഭാവം സൂക്ഷിച്ചെങ്കിലും, സൗദി സമയം രാത്രി 8:47-ഓടെ അബുദാബിയിലെ അൽറീഫ് സൈനിക വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇത് വീണ്ടും പ്രവർത്തനസജ്ജമായി. അൽസുബൈദി രക്ഷപ്പെടാൻ ഉപയോഗിച്ച കപ്പൽ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിന്റെ പതാകയാണ് വഹിച്ചിരുന്നത്. നേരത്തെ യെമനിലേക്ക് ആയുധങ്ങൾ എത്തിച്ച കപ്പലിലും ഇതേ പതാക കണ്ടെത്തിയിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. അൽസുബൈദിയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയ മുൻ ഏദൻ ഗവർണർ അഹ്‌മദ് ഹാമിദ് ലംലാസ് ഉൾപ്പെടെയുള്ളവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
അതിവേഗം മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, യെമൻ പ്രസിഡന്റ് റശാദ് അൽഅലീമി സുപ്രധാനമായ സൈനിക-ഭരണപരമായ അഴിച്ചുപണികൾ നടത്തി. രണ്ടാം സൈനിക മേഖല കമാൻഡർ മേജർ ജനറൽ താലിബ് സഈദ് അബ്ദുല്ല ബർജാഷിനെയും അൽമഹ്‌റ മേഖലയിലെ കമാൻഡർ മുഹ്സിൻ അലി നാസർ മർസഇനെയും പദവികളിൽ നിന്ന് നീക്കി അന്വേഷണത്തിന് ഉത്തരവിട്ടു. പകരം മേജർ ജനറൽ മുഹമ്മദ് ഉമർ അവദ് അൽയമീനി ഉൾപ്പെടെയുള്ള പുതിയ ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ നിയമിച്ചു. ഏദൻ ഗവർണർ അഹ്‌മദ് ഹാമിദ് ലംലസിനെ സ്ഥാനത്തുനിന്ന് നീക്കി പകരം അബ്ദുറഹ്‌മാൻ ശൈഖ് അബ്ദുറഹ്‌മാൻ അൽയാഫിഇയെ നിയമിച്ചതായും സൈനിക പോലീസ് ബ്രിഗേഡ് കമാൻഡർമാർക്ക് സ്ഥാനക്കയറ്റം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ അടിയന്തര നടപടികൾ.



