മനാമ– റെസ്റ്റോറന്റിനുള്ളിൽ പുകവലിക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 41-കാരനായ ഗൾഫ് സ്വദേശി ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സെക്യൂരിറ്റി മാനേജറുടെ താടിയെല്ല് തകരുകയും മൂന്ന് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. ആക്രമിതനായ ഉദ്യോഗസ്ഥന് പത്ത് ശതമാനം സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചതായും നാഡീവ്യൂഹത്തിന് പരിക്കേറ്റതായും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സല്ലാഖിലെ ആഡംബര റെസ്റ്റോറന്റിൽ പുലർച്ചെ 2.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെസ്റ്റോറന്റിന്റെ പുറത്തെ ടെറസിൽ നിന്നും സിഗരറ്റ് വലിച്ചുകൊണ്ട് അകത്തെ റിസപ്ഷൻ ഭാഗത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിയെയും സുഹൃത്തിനെയും സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. അകത്ത് പുകവലി അനുവദിക്കില്ലെന്ന് അറിയിച്ചതോടെ പ്രതികൾ പ്രകോപിതരാവുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് കോടതി രേഖകൾ പറയുന്നു.
പ്രതി തന്റെ മുഖത്തിന് നേരെ സിഗരറ്റ് നീട്ടിയപ്പോൾ കൈ മാറ്റാൻ ശ്രമിച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് കേസിലെ ഒരു സാക്ഷി മൊഴി നൽകി. മർദ്ദനത്തിന് പുറമെ ബഹ്‌റൈൻ സ്വദേശിയായ സുരക്ഷാ ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ അപമാനിച്ചതിനും പ്രതിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും (നാല് ബഹ്‌റൈൻ സ്വദേശികളും ഒരു സുഡാൻ സ്വദേശിയും) വിചാരണ നേരിടുന്നുണ്ട്. ഇവർ പ്രതികളുമായി കൈയാങ്കളിയിൽ ഏർപ്പെട്ടെങ്കിലും ഇവർക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. കേസിൽ വിശദമായ വിചാരണ തുടരുകയാണ്.



