ഡാളസ് (ടെക്സസ്): ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അയൽക്കാരായ പോർച്ചുഗലിനെ പരാജയപ്പെടുത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ടെക്സസിലെ എടി ആൻഡ് ടി (AT&T) സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് പോർച്ചുഗലിന്റെ ലോകകപ്പ് മോഹങ്ങൾ തകർത്ത് സ്പെയിൻ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. മത്സരം തീരാൻ നിമിഷങ്ങൾ ശേഷിക്കേ മെറീനോയാണ് സ്പെയിനായി ഗോൾ നേടിയത്. പോർച്ചുഗൽ പ്രതിരോധം അശ്രദ്ധമായി നിന്ന നിമിഷത്തിൽ ടോറസ് നൽകിയ പന്ത് ഇൻസൈഡ്-ലെഫ്റ്റ് ചാനലിലൂടെ മുന്നേറിയ മെറീനോയ്ക്ക് ലഭിക്കുന്നു. ഇഞ്ചുറി ടൈം തുടങ്ങി വെറും ആറ് സെക്കൻഡുകൾക്കുള്ളിൽ മെറീനോ ആ പന്ത് പോസ്റ്റിന്റെ താഴെ ഇടത് കോണിലേക്ക് അടിച്ചുകയറ്റുന്നു!” സ്പെയിൻ അവസാന എട്ടിലേക്ക് മുന്നേറുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രതിരോധവും മുന്നേറ്റങ്ങളും കാഴ്ചവെച്ചെങ്കിലും ഗോളൊന്നും നേടാനായിരുന്നില്ല. തുടക്കത്തിൽ ഇരുടീമുകൾക്കും പന്തടക്കത്തിൽ തുല്യ പങ്കാളിത്തമുണ്ടായിരുന്നു (50-50). ആദ്യ പകുതിയുടെ 41-ാം മിനിറ്റിൽ പോർച്ചുഗലിന്റെ മെൻഡസിന്റെ തകർപ്പൻ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ മറികടന്ന് പോസ്റ്റിന്റെ ക്രോസ്ബാറിൽ തട്ടി തെറിച്ചതാണ് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗലും, യുവതാരം ലാമിൻ യമാലിന്റെ കരുത്തിൽ സ്പെയിനും രണ്ടാം പകുതിയിലും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. തുടർന്ന് തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളിലൂടെയും ഒത്തിണക്കത്തോടെയുള്ള കളിയും പുറത്തെടുത്ത സ്പെയിൻ പോർച്ചുഗലിനെ മറികടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത തങ്ങളുടെ മികച്ച പ്രതിരോധ റെക്കോർഡ് നിലനിർത്താനും സ്പെയിന് സാധിച്ചു. ബെൽജിയം – യു.എസ്.എ മത്സരത്തിലെ വിജയികളെയാണ് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ നേരിടുക.



