ന്യൂയോർക്ക്- ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ലോകകപ്പ് ഫുട്ബോളിൽനിന്ന് ബ്രസീലിന്റെ പിന്മടക്കം. നോർവേയുമായയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റാണ് അഞ്ചു തവണ ലോകജേതാക്കളായ ബ്രസീൽ പിൻവാങ്ങുന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ വരെ കളത്തിലെത്തിയിട്ടും മുൻ ചാംപ്യൻമാർക്ക് വിജയിക്കാനായില്ല.
മത്സരത്തിലുടനീളം ബ്രസീലിയൻ പ്രതിരോധക്കോട്ടയിൽ അധികം പന്ത് തൊടാനാകാതെ നിശ്ശബ്ദനായിരുന്ന നോർവേയുടെ ഗോൾ മെഷീൻ എർലിംഗ് ഹാലൻഡ് ഒടുവിൽ തന്റെ പതിവ് ശൈലിയിൽ കളി മാറ്റിമറിച്ചു. ഷെൽഡ്രപ്പ് ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ പന്ത്, വായുവിൽ ഉയർന്ന ചാട്ടത്തിലൂടെ ബ്രസീൽ പ്രതിരോധത്തെയും കീപ്പർ അലിസണെയും കാഴ്ചക്കാരാക്കി ഹാലൻഡ് തലകൊണ്ടു തട്ടി വലയിലെത്തിക്കുകയായിരുന്നു. അതോടെ ഫുട്ബോൾ മൈതാനത്ത് ഒരിക്കൽ കൂടി ബ്രസീലിയൻ കണ്ണീർ വീണു നനഞ്ഞു.
ആദ്യ പകുതിയിലെ സമനിലപ്പൂട്ട് പൊളിക്കാൻ രണ്ടാം പകുതിയിൽ ബ്രസീൽ തങ്ങളുടെ പടക്കുതിരകളെ കളത്തിലിറക്കിയിരുന്നു. സൂപ്പർ താരം വിനീഷ്യസിന്റെ മാന്ത്രിക പാസിൽ നിന്നും കൗമാര താരം എൻഡ്രിക്കിന് ഗോൾ നേടാൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ 68-ാം മിനിറ്റിൽ മാർട്ടിനെല്ലിക്ക് പകരം സൂപ്പർ താരം നെയ്മർ കൂടിയെത്തിയതോടെ ബ്രസീൽ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ബ്രസീലിന്റെ മാരകമായ മുന്നേറ്റങ്ങളെ പലതവണ തടഞ്ഞുനിർത്തിയ നോർവേ ഗോൾകീപ്പർ നൈലാൻഡ് തന്നെയാണ് പ്രതിരോധത്തിലെ കാവലാളായത്.
തുടക്കത്തിലെ നാടകം; വാർ തടഞ്ഞ ഗോൾ
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ബ്രസീൽ പ്രതിരോധത്തെ അമ്പരപ്പിച്ചു കൊണ്ട് നോർവേയുടെ പാട്രിക് ബെർഗ് പന്ത് വലയിലെത്തിച്ചിരുന്നു. നോർവേയുടെ വേഗതയേറിയ നീക്കങ്ങൾക്ക് മുന്നിൽ ബ്രസീൽ പ്രതിരോധം പതറിയെങ്കിലും, റഫറിയുടെ ഓഫ്‌സൈഡ് വിധി ബ്രസീലിന് തുണയായി.
നൈലാൻഡിന്റെ ഹീറോയിസം; ബ്രസീലിന് പെനാൽറ്റി നഷ്ടം
ആദ്യ പകുതിയിലെ ഏറ്റവും നിർണായക നിമിഷം പിറന്നത് 12-ാം മിനിറ്റിലാണ്. ബ്രസീലിന്റെ മാത്യൂസ് കുൻഹയെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്ക് ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്ക് എടുത്ത ബ്രൂണോ ഗ്വിമാരസിന് പിഴച്ചു. ഫുട്ബോൾ ലോകത്ത് എന്നും ചർച്ചയാകാറുള്ള ‘സ്റ്റട്ടർ സ്റ്റെപ്പ്’ റണ്ണപ്പിലൂടെ എടുത്ത കിക്ക് നോർവേ ഗോൾകീപ്പർ ഓറിയൻ നൈലാൻഡ് അനായാസം രക്ഷപ്പെടുത്തി. 1986-ന് ശേഷം ലോകകപ്പിൽ പെനാൽറ്റി പാഴാക്കുന്ന ആദ്യ ബ്രസീൽ താരം എന്ന വിലാപപ്പേരും ഇതോടെ ബ്രൂണോയ്ക്ക് ചെന്ന് ചേർന്നു.
വിനിയും മാർട്ടിനെല്ലിയും ഉയർത്തിയ ഭീഷണി
ടീമിലെ പ്രധാന താരം വിനീഷ്യസ് ജൂനിയർ ഇടത് വശത്തിലൂടെ നോർവേ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. വിനീഷ്യം മാർട്ടിനെല്ലിയും ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾ പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും നോർവേ കീപ്പർ നൈലാൻഡിന്റെ മികച്ച സേവുകളാണ് ഗോളുകൾ പിറക്കാതിരിക്കാൻ കാരണം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 60 ശതമാനത്തോളം പന്തടക്കം കൈവശം വെക്കാൻ മാർട്ടിൻ ഒഡെഗാർഡിന്റെ നോർവേ സംഘത്തിന് സാധിച്ചു. എർലിംഗ് ഹാലൻഡും ഒഡെഗാർഡും ചേർന്ന് ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്രസീലിയൻ കീപ്പർ അലിസണെ മറികടക്കാൻ അവർക്കായില്ല.



