വാഷിംഗ്ടൺ: ഇറാനെതിരെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും വലിയ സാമ്പത്തിക ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാന്റെ സാമ്പത്തിക ജീവരേഖകൾ പൂർണ്ണമായി വിച്ഛേദിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള എല്ലാത്തരം വ്യാപാര ബന്ധങ്ങളും അടിയന്തരമായി അവസാനിപ്പിക്കാൻ സഖ്യകക്ഷികളോടും മറ്റു ലോകരാജ്യങ്ങളോടും ട്രഷറി സെക്രട്ടറി ആഹ്വാനം ചെയ്തു. ഇറാന് സാമ്പത്തിക സഹായം നൽകുകയോ ഫണ്ട് കൈമാറ്റത്തിന് വഴിയൊരുക്കുകയോ ചെയ്യുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഒറ്റപ്പെടലും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് ‘ഫിനാൻഷ്യൽ ടൈംസിൽ’ എഴുതിയ ലേഖനത്തിൽ ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ആഗോളതലത്തിൽ ഭ്രഷ്ട് കല്പിച്ച രാജ്യങ്ങളായി അമേരിക്ക കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്തമായ സാമ്പത്തിക ഉപരോധത്തിലൂടെ ഇറാന് മേൽ ഏർപ്പെടുത്തുന്ന ഒറ്റപ്പെടൽ സൈനിക ബലപ്രയോഗത്തിന്റെ ആവശ്യകത ഇല്ലാതാക്കുമെന്നാണ് ട്രഷറി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇറാൻ സമ്പദ്‌വ്യവസ്ഥയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സേനയ്ക്കു നേരെയോ ഗൾഫ് പങ്കാളികൾക്കു നേരെയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിവേഗവും ശക്തവുമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, അമേരിക്കയുടെ പുതിയ ഉപരോധ ഭീഷണികളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി തള്ളിക്കളഞ്ഞു. യു.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ അവരുടെ നിരാശയുടെ പ്രതിഫലനമാണെന്നും ഉപരോധങ്ങൾ കൊണ്ട് ഇറാനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും അറാഖ്ജി വ്യക്തമാക്കി.







