തെഹ്‌റാന്‍ – ഇറാനിന്റെ ആക്രമണത്തെ തുടർന്ന് തകർന്ന എഫ്-15 ഈഗിള്‍ ഇനത്തില്‍ പെട്ട യുദ്ധവിമാനത്തിലെ പൈലറ്റിന്റെ രക്ഷാപ്രവര്‍ത്തനം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനെന്ന് യു.എസ് ഉദ്യോഗസ്ഥര്‍. ആക്രമണത്തിൽ പരിക്കേറ്റ പൈലറ്റിനെ കണ്ടെത്താന്‍ യു.എസ്, ഇറാന്‍ സേനകള്‍ തമ്മില്‍ രണ്ടു ദിവസം നീണ്ടുനിന്ന കടുത്ത മത്സരത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റ പൈലറ്റ് വൈദ്യചികിത്സക്കായി രക്ഷാസംഘത്തോടൊപ്പം കുവൈത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒരു മാസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇറാന്‍ വെടിവെപ്പില്‍ തകര്‍ന്ന ആദ്യത്തെ വിമാനമായിരുന്നു എഫ്-15 സ്‌ട്രൈക്ക് ഈഗിൾ. വിമാനം തകർന്നെങ്കിലും രണ്ട് ക്രൂ അംഗങ്ങളും ചാടി രക്ഷപ്പെട്ടിരുന്നു. ഇവരിൽ ഒരാളെ പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന രണ്ടാമത്തെയാളെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് അമേരിക്ക രക്ഷാപ്രവർത്തനം ആരംഭിച്ചത്. നൂറുകണക്കിന് പ്രത്യേക ഓപ്പറേഷൻ സേനകൾ, ഡസന്‍ കണക്കിന് യു.എസ് യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, സൈബര്‍സ്പേസ്, ബഹിരാകാശം അടക്കമുള്ള മേഖലകളിലെ ഇന്റലിജന്‍സ് ഉപകരണങ്ങൾ എന്നിവയെല്ലാം രക്ഷ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.
വിമാനം തകർന്നതിനു ശേഷം ഒരു തോക്കുമായി അടുത്തുണ്ടായിരുന്ന ഒരു പാറക്കെട്ടിലെ വിള്ളലിലായിരുന്നു പൈലറ്റ് അഭയം പ്രാപിച്ചിരുന്നത്. ഇറാൻ സുരക്ഷാ വകുപ്പ് അദ്ദേഹത്തെ കണ്ടു പിടിക്കാതിരിക്കാൻ പൈലറ്റുമായി കമ്മ്യൂണിക്കേഷൻ നടത്തുന്നതിലും അമേരിക്ക വിട്ടു നിന്നിരുന്നു. ഇതിനിടയിൽ പൈലറ്റിനെ രക്ഷപ്പെടുത്തി ഒരു വാഹനത്തിൽ രാജ്യത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി എന്ന റിപ്പോർട്ടുകൾ നൽകി സി.ഐ.എ ഇറാനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിന് ഒടുവിലാണ് പൈലറ്റിനെ കണ്ടെത്താൻ സാധിച്ചത്. നാവികസേനയുടെ ഏറ്റവും എലൈറ്റ് യൂണിറ്റുകളിലൊന്നായ സീല്‍ ടീം 6 ആണ് ദൗത്യം നടത്തിയത്. പൈലറ്റ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് അടുക്കുന്ന ഇറാന്‍ വാഹനവ്യൂഹങ്ങളെ തടയാന്‍ യു.എസ് യുദ്ധവിമാനങ്ങള്‍ ബോംബാക്രമണവും വെടിവെപ്പും നടത്തി. ഈ ഓപ്പറേഷന്റെ ഫലമായി പരിക്കേറ്റ പൈലറ്റിനെ വിജയകരമായി ഒഴിപ്പിച്ച് വൈദ്യചികിത്സക്കായി രക്ഷാസംഘത്തോടൊപ്പം കുവൈത്തിലേക്ക് കൊണ്ടുപോയി. ഓപ്പറേഷനില്‍ പങ്കെടുത്ത സേനയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അമേരിക്ക സ്ഥിരീകരിച്ചു.
ഇതിനിടെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ രണ്ടു വിമാനങ്ങൾ യുഎസ് നശിപ്പിച്ചതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിന് ശേഷം കേടുപാടുകൾ സംഭവിച്ച വിമാനങ്ങളാണ് യുഎസ് നശിപ്പിച്ചത്. അതിനാൽ തന്നെ യുഎസ് സൈനികരെയും, പൈലറ്റിന്റെയും ഇറാനിൽ നിന്ന് പുറത്ത് കടത്താൻ മൂന്ന് വിമാനങ്ങൾ കൂടി അയക്കാൻ അധികൃതർ നിർബന്ധിതരായിയെന്ന് റിപ്പോർട്ടിലുണ്ട്. ഇറാന്റെ കൈകളില്‍ സെന്‍സിറ്റീവ് സാങ്കേതികവിദ്യ എത്തുന്നത് തടയുക എന്നതായിരുന്നു സ്വന്തം വിമാനങ്ങള്‍ അമേരിക്കന്‍ സൈന്യം നശിപ്പിക്കാനുള്ള കാരണമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഇറാനികള്‍ക്ക് ആക്സസ് ചെയ്യാനോ ഉപയോഗിക്കാനോ പാടില്ലാത്ത ക്ലാസിഫൈഡ് ഉപകരണങ്ങള്‍, എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങള്‍, നൂതന നാവിഗേഷന്‍ ഉപകരണങ്ങള്‍, പ്രത്യേക സേന ഉപകരണങ്ങള്‍ എന്നിവ വിമാനങ്ങളില്‍ ഉണ്ടായിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കേണല്‍ എന്ന് വിശേഷിപ്പിച്ച പ്രത്യേക ഓപ്പറേഷന്‍ സേന രക്ഷപ്പെടുത്തിയ പൈലറ്റ് തകര്‍ന്ന എഫ് -15 ലെ ആയുധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, യു.എസ് സൈന്യം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്ന് നടത്തിയതായി ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. പൈലറ്റിന് പരിക്കേറ്റെങ്കിലും അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പരുക്കന്‍ പര്‍വതനിരകളില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്തി. ശത്രുരാജ്യത്തിന്റെ പ്രദേശത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്ന് രണ്ട് യു.എസ് പൈലറ്റുമാരെ വെവ്വേറെ രക്ഷപ്പെടുത്തിയത് സൈനിക ചരിത്രത്തില്‍ ആദ്യമായാണെന്നും ഇറാന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ പകല്‍ വെളിച്ചത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ട്രംപ് പറഞ്ഞു.
പൈലറ്റിനായുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ഇസ്ഫഹാന് തെക്ക് തകര്‍ന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഒരു സി-130 ഹെര്‍ക്കുലീസ് സൈനിക ഗതാഗത വിമാനവും കണ്ടെത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനയും കരസേനയും ജനകീയ യൂണിറ്റുകളും ബാസിജ് സേനകളും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ശത്രുവിമാനങ്ങള്‍ തകര്‍ത്തതായി റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ അമേരിക്കന്‍ പൈലറ്റിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ രാത്രിയില്‍ നടന്ന ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ കുഹ് ഷാ പ്രദേശത്ത് ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ രക്തസാക്ഷികളായതായി കൊഹ്ഗലെ, പൗര്‍അഹ്‌മദ് പ്രവിശ്യയിലെ ഉദ്യോഗസ്ഥനായ ഇരാജ് കസെമിജൂവിനെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി പറഞ്ഞു.



