തെഹ്‌റാന്‍ – ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായുള്ള ആശയവിനിമയം വളരെ ദുഷ്‌കരമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. മൊജ്തബ ഖാംനഇയുമായി ആശയവിനിമയം നടത്തുന്നത് ഇപ്പോള്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് ഇറാന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ പെസെഷ്‌കിയാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കരുത്താണ്. അമേരിക്കയുമായുള്ള ധാരണാപത്രത്തെ കുറിച്ച പരമോന്നത നേതാവിന്റെ സന്ദേശവുമായി ബന്ധപ്പെട്ട ഉപായം മുതലെടുത്ത് ചില കക്ഷികള്‍ രാജ്യത്തിനുള്ളില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പെസെഷ്‌കിയാന്‍ പറഞ്ഞു. ഫെബ്രുവരി 28 ന് ഇറാനില്‍ നടന്ന ആദ്യത്തെ യു.എസ്, ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട തന്റെ പിതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി പരമോന്നത നേതാവിന്റെ സ്ഥാനം ഏറ്റെടുത്തതിനുശേഷം മുജ്തബ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.
തന്റെ പദവി കൈയൊഴിയില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട്, രാജിവെക്കില്ലെന്നും സ്ഥാനമൊഴിയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. മുജ്തബ ഖാംനഇയുടെ അഭാവത്തില്‍, ഭരണകൂട സ്ഥാപനങ്ങളും സൈനിക, സുരക്ഷാ സംവിധാനങ്ങളും തമ്മിലുള്ള അധികാര വിതരണവും അമേരിക്കയുമായുള്ള ചര്‍ച്ചകളും സംബന്ധിച്ച് ഭരണകൂട സ്ഥാപനങ്ങള്‍ക്കുള്ളില്‍ തര്‍ക്കങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് രാജിവെക്കില്ലെന്നും സ്ഥാനമൊഴിയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കിയത്.
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിഭജിക്കപ്പെട്ടതായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തോടുള്ള പ്രതികരണമായാണ് തന്റെ പരാമര്‍ശങ്ങളെന്ന് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. ഞാന്‍ രാജിവെക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ എന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞാന്‍ രാജിവെക്കില്ല, ഞാന്‍ ഉറച്ചുനില്‍ക്കും – പെസെഷ്‌കിയാന്‍ പറഞ്ഞു.
ചില കക്ഷികള്‍ തനിക്കും പരമോന്നത നേതാവിനും ഇടയില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ആളുകള്‍ ഭിന്നത സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. നേതൃത്വം ഒരു കാര്യം പറയുന്നു, അവര്‍ മറ്റൊന്ന് പറയുന്നു, പക്ഷേ പ്രത്യക്ഷത്തില്‍ കാണുന്നതിന് വിശദീകരണം ആവശ്യമില്ല. തന്റെ സര്‍ക്കാര്‍ സായുധ സേനയുമായി പൂര്‍ണ്ണ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിനും സൈന്യത്തിനും ഇടയില്‍ വിയോജിപ്പുള്ളതായി ചിത്രീകരിക്കുന്ന വിവരണങ്ങള്‍ പ്രസിഡന്റ് തള്ളിക്കളഞ്ഞു. പരമോന്നത നേതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥരോട് ചെയ്യുന്ന അനീതിയാണ്. നേതൃത്വത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഞാന്‍ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍, അവര്‍ (സൈന്യം) എനിക്കെതിരെ തിരിയില്ലേ? ഇത് ആ ആളുകളോട് ചെയ്യുന്ന അനീതിയാണ്. വ്യത്യസ്ത സൈനിക വിഭാഗങ്ങളുമായി സര്‍ക്കാര്‍ പൂര്‍ണ്ണ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതായും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
2014 ല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം പെസെഷ്‌കിയാന്‍ 28 തവണ രാജിവെക്കുകയോ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് പ്രമുഖ പുരോഹിതന്‍ മുഹമ്മദ് ബാഖര്‍ ഖരാസി അവകാശപ്പെടുന്ന റെക്കോര്‍ഡിംഗ് പുറത്തുവന്നതിന് ശേഷമാണ് ഇക്കാര്യത്തിലുള്ള പെസെഷ്‌കിയാന്റെ പ്രതികരണം. മിസ്റ്റര്‍ പെസെഷ്‌കിയാന്‍ വീണ്ടും രാജിവെക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കും എന്ന് മുജ്തബ ഖാംനഇ എഴുതിയതായി ഖരാസിയെ ഉദ്ധരിച്ച് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ നിലപാട് ഔദ്യോഗികമായും പരസ്യമായും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഖരാസി കൂട്ടിച്ചേര്‍ത്തു. ഖാംനഇയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പെസെഷ്‌കിയാനും സംഘവും തങ്ങളുടെ നിലപാടുകള്‍ മയപ്പെടുത്തുകയും രാജി ഭീഷണി നിര്‍ത്തുകയും ചെയ്തതായി ഖരാസി പറഞ്ഞു. മുന്നറിയിപ്പ് എപ്പോള്‍ നല്‍കിയെന്നോ ആര്‍ക്കാണ് അത് നല്‍കിയതെന്നോ ഖരാസി വ്യക്തമാക്കിയിട്ടില്ല. മുജ്തബ ഖമേനിയുടെ ഇളയ സഹോദരന്‍ മസൂദ് ഖാംനഇയുടെ ഭാര്യാ സഹോദരനും കഴിഞ്ഞ യുദ്ധത്തില്‍ കൊല്ലപ്പെട്ട മുന്‍ വിദേശ മന്ത്രിയും സ്ട്രാറ്റജിക് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് തലവനുമായ കമാല്‍ ഖരാസിയുടെ സഹോദര പുത്രനുമാണ് മുഹമ്മദ് ബാഖര്‍ ഖരാസി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






