തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെട്രോളിന് വിലവർദ്ധിച്ച ഘട്ടത്തിൽ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ സംസ്ഥാന ടാക്സ് കുറച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ശക്തമായി ശബ്ദമുയർത്തുകയും നാട്ടിൽ സമരം നടത്തുകയും ചെയ്തിരുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ ഓർമ്മിപ്പിച്ചു.
ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായ സാഹചര്യത്തിൽ, അന്ന് പറഞ്ഞ കാര്യങ്ങൾ പാലിക്കുന്ന ആളാണ് താനെന്ന് തെളിയിക്കാൻ വി.ഡി. സതീശന് ബാധ്യതയുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. വർദ്ധിച്ച അധികനികുതിയിൽ നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന വിഹിതം കുറച്ചുനൽകുന്നത് ജനങ്ങളോടുള്ള മര്യാദയാണെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്തിരിക്കുമ്പോഴും എൽ.ഡി.എഫിന്റെ നിലപാടിൽ മാറ്റമില്ലെന്നും 2018-ലും 2022-ലും തങ്ങൾ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മാർച്ച് 31-ന് ഉണ്ടായിരുന്നതിനേക്കാൾ ഭീമമായ വിലവർദ്ധനവാണ് ഓരോ ഉത്പന്നങ്ങൾക്കും ഉണ്ടായിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന്റെ വില 1883 രൂപയിൽ നിന്നും ഒറ്റയടിക്ക് 3133 രൂപയായി വർദ്ധിച്ചതോടെ പല ഹോട്ടലുകളും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പെട്രോൾ, ഡീസൽ വിലവർദ്ധനവ് കാരണം നിർമ്മാണ മേഖലയിലും സമാനമായ വലിയ പ്രതിസന്ധിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നികുതി കുറയ്ക്കണമെന്ന ആവശ്യങ്ങളോട് മുൻപ് യു.ഡി.എഫ് മുന്നോട്ടുവെച്ച നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ധനവില കുറയ്ക്കുന്നത് മണ്ടത്തരമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നികുതി കുറയ്ക്കുന്നതുപോലെയുള്ള മണ്ടത്തരങ്ങൾ കാണിക്കില്ലെന്ന് മുൻ ധനമന്ത്രി സഭയിൽ പറഞ്ഞിട്ടുള്ള കാര്യവും, അത്തരം മണ്ടത്തരങ്ങൾ ചെയ്യാൻ വേണ്ടിയാണോ മുൻ ധനമന്ത്രി തങ്ങളെ ഉപദേശിച്ചതെന്ന് ഇപ്പോൾ ചോദിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. 2016 മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവിൽ ഡീസൽ-പെട്രോൾ വിലവർദ്ധനവിന്റെ ഭാഗമായി 3100 കോടി രൂപയുടെ അധിക വരുമാനമുണ്ടായിട്ടും ഒരു രൂപ പോലും കുറയ്ക്കാൻ തയ്യാറാകാത്തതും ചൂണ്ടികാട്ടി. മുൻ സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷന് നൽകാനുണ്ടായിരുന്ന 2893 കോടി രൂപ നൽകാത്തതും, വിപണിയിൽ ഇടപെടേണ്ട ഏജൻസിയായ സപ്ലൈകോ മൂവായിരത്തോളം കോടി രൂപ കടത്തിലായതുമാണ് നിലവിലെ റൂക്ഷമായ വിലക്കയറ്റത്തിന് വഴിവെച്ചതെന്ന വിമർശനവും സഭയിൽ ഉന്നയിക്കപ്പെട്ടു.
അതേ സമയം, ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യത്തോട് വളരെ ദൗർഭാഗ്യകരമായ സമീപനമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. വിഷയത്തിന്റെ ഒട്ടും ഗൗരവം ഉൾക്കൊള്ളാതെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധമാണ് ഇപ്പോഴത്തെ പ്രശ്നമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. എന്നാൽ അതിനു മുൻപുള്ള മൂന്നുവർഷക്കാലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറായി കുറഞ്ഞുനിന്നപ്പോഴും രാജ്യത്ത് എണ്ണവില വലിയ തോതിൽ ഉയർന്ന നിലയിലായിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. അതിന് കാരണം എണ്ണവില നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് സർക്കാരാണ് എണ്ണക്കമ്പനികൾക്ക് നൽകിയതെന്നും, കോൺഗ്രസ് തുടങ്ങി വച്ച ആ നയം തന്നെയാണ് ബിജെപി ഇപ്പോൾ തുടരുന്നതെന്നും ഓർമ്മിപ്പിച്ചു. എണ്ണക്കമ്പനികൾ രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം കൊയ്തെടുത്തിട്ടും ഒരു നിയന്ത്രണവും കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും പിണറായി വിജയൻ സഭയിൽ തുറന്നടിച്ചു.



