തിരുവനന്തപുരം: ഇ.ഡിയുടെ ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ അദ്ദേഹത്തിന്റെ വാടകവീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പൂർത്തിയായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന സൂചന നൽകിയ പിണറായി വിജയൻ, ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും വ്യക്തമാക്കി. പരിശോധന കഴിഞ്ഞ് പുറത്തെത്തിയ അദ്ദേഹം വീടിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് സി.പി.എം പ്രവർത്തകരെ ആവേശപൂർവ്വം അഭിവാദ്യം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ഈ പരിശോധനയിൽ ഇ.ഡിക്ക് പ്രസക്തമായ യാതൊരു രേഖയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ പറഞ്ഞു. റെയ്ഡിൽ ഒന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സെർച്ച് റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ എഴുതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിക്കൂറുകൾ നീണ്ട പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ തലസ്ഥാനത്ത് വൻ സംഘർഷമാണ് അരങ്ങേറിയത്. ഇ.ഡി ഉദ്യോഗസ്ഥർ കാറിൽ കയറിയതിന് ശേഷം പ്രകോപിതരായ സി.പി.എം പ്രവർത്തകർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥരുടെ കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ പൂർണ്ണമായും തകർന്നു. സ്ഥലത്ത് തടിച്ചുകൂടിയ പ്രവർത്തകരും പൊലീസും തമ്മിൽ വൻ സംഘർഷമാണുണ്ടായത്. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സി.പി.എം പ്രവർത്തകരുടെ ഈ പ്രതിഷേധത്തിനിടയിൽ ഉണ്ടായ ആക്രമണത്തിൽ ചില ഇ.ഡി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരുടെ വാഹനം സുരക്ഷിതമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമാണുണ്ടായത്. സ്ഥലത്ത് ഇപ്പോഴും വൻ പോലീസ് കാവൽ തുടരുകയാണ്.



