ന്യൂദൽഹി: പരമ്പരാഗത രാഷ്ട്രീയത്തിലെ അധികാരക്കളികളിൽ മനംമടുത്ത രാജ്യത്തെ യുവാക്കളെയും ജെൻസികളെയും (Gen Z) ആകർഷിച്ച് സോഷ്യൽ മീഡിയയിൽ പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ തരംഗമാകുന്നു. ഡിജിറ്റൽ ക്രിയേറ്ററായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയാണ് വെറും രണ്ടു ദിവസം കൊണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടി ഇന്റർനെറ്റിൽ വിപ്ലവം സൃഷ്ടിക്കുന്നത്. രാഷ്ട്രീയ നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരെ വരെ ഡിജിറ്റൽ ആശയവിനിമയങ്ങളിലൂടെ അംഗങ്ങളാക്കിയതായി പ്രഖ്യാപിച്ചാണ് ഈ ഓൺലൈൻ കൂട്ടായ്മ കളം നിറയുന്നത്.
കോടതി വാദത്തിനിടയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘കീടങ്ങളോട്’ (കോക്രോച്ച്) ഉപമിച്ചു എന്ന രീതിയിൽ പ്രചരിച്ച വിവാദ പരാമർശമാണ് ഈ പാർട്ടിയുടെ ജനനത്തിന് കാരണമായത്. ഈ അധിക്ഷേപത്തോട് ദേഷ്യത്തോടെ പ്രതികരിക്കുന്നതിന് പകരം അതിനെ മൂർച്ചയേറിയ പരിഹാസമാക്കി മാറ്റുകയാണ് അഭിജീത് ദിപ്കെ ചെയ്തത്. വെറുമൊരു തമാശയായി തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും രാഷ്ട്രീയ നിരാശയ്ക്കുമെതിരെയുള്ള വലിയൊരു യുവാക്കളുടെ ഓൺലൈൻ ചർച്ചാവേദിയായി മാറിക്കഴിഞ്ഞു.
തമാശ രൂപേണയാണ് അവതരിപ്പിക്കുന്നതെങ്കിലും രാജ്യം ഇന്ന് ചർച്ച ചെയ്യുന്ന ഗൗരവമേറിയ അഞ്ച് വാഗ്ദാനങ്ങളാണ് ഈ പാർട്ടിയുടെ പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്. സി.ജെ.പി അധികാരത്തിൽ വന്നാൽ വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകില്ല, വോട്ടർപട്ടികയിൽ നിന്ന് വോട്ട് മനഃപൂർവ്വം നീക്കം ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യു.എ.പി.എ ചുമത്തും, സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകും, കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കും, ജനപ്രതിനിധികൾ പാർട്ടി മാറിയാൽ 20 വർഷത്തെ വിലക്കേർപ്പെടുത്തും എന്നിവയാണ് ആ അഞ്ച് ആവശ്യങ്ങൾ. പലർക്കും ഇതൊരു മീം (Meme) മാത്രമായിരിക്കാമെങ്കിലും, യുവതലമുറയുടെ ഉള്ളിലെ യഥാർത്ഥ രാഷ്ട്രീയ നിരാശയുടെ പ്രതിഫലനമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ അപ്രതീക്ഷിത കുതിപ്പ്. ചുരുങ്ങിയ ദിവസം കൊണ്ട് 8.5 മില്യൺ ഫോളവേഴ്സാണ് കോക്രോച്ച് ജനതാപാർട്ടിക്ക് ഇൻസ്റ്റഗ്രമിൽ മാത്രം ലഭിച്ചത്.



