കുവൈത്ത് സിറ്റി – സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഈജിപ്തിലെ കയ്‌റോയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ കുവൈത്ത് എയർവേയ്‌സ് പുനരാരംഭിക്കുന്നു. മാർച്ച് 26 വ്യാഴാഴ്ച മുതലാണ് ഈ പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ നാല് ദിവസങ്ങളിലായി (ശനി, ഞായർ, ചൊവ്വ, വ്യാഴം) സർവീസുകൾ ലഭ്യമായിരിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള മികച്ച യാത്രാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും കുവൈത്ത് എയർവേയ്‌സ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽ ശാത്തി അറിയിച്ചു.
ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കായി പ്രത്യേക യാത്രാ ക്രമീകരണങ്ങളാണ് കുവൈത്തിൽ ഒരുക്കിയിട്ടുള്ളത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് കുവൈത്തിലെ ഖൈറാൻ മാൾ ടെർമിനലിൽ യാത്രക്കാർ എത്തണം. ഇവിടെ നിന്ന് ബസ് മാർഗ്ഗമാണ് യാത്രക്കാരെ സൗദി അതിർത്തിയായ നുവൈസീബ് വഴി ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് ബസുകൾ പുറപ്പെടുന്നതിനാൽ യാത്രക്കാർ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ദമ്മാമിൽ നിന്നാണ് കയ്‌റോയിലേക്കുള്ള വിമാനം പുറപ്പെടുക. ഈ യാത്രയ്ക്കായി യാത്രക്കാർ സൗദി അറേബ്യയുടെ ട്രാൻസിറ്റ് വിസ എടുത്തിരിക്കണം.
റോയൽ, ബിസിനസ് ക്ലാസ് യാത്രക്കാർക്കായി അവരുടെ വീടുകളിൽ നിന്ന് ഖൈറാൻ മാളിലേക്ക് എത്തുന്നതിന് പ്രത്യേക ലിമോസിൻ സേവനം കുവൈത്ത് എയർവേയ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻകൂട്ടി ആവശ്യപ്പെടുന്നവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. സ്വന്തം വാഹനങ്ങളിൽ ദമ്മാം വിമാനത്താവളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരും ആദ്യം ഖൈറാൻ മാളിൽ എത്തി ബോർഡിംഗ് പാസ് കൈപ്പറ്റണം. അതിനുശേഷം ദമ്മാമിലെത്തി ബാഗേജ് കൈമാറി യാത്ര തുടരാവുന്നതാണ്. ബാഗേജ് തൂക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും എയർലൈൻ നൽകുന്ന നിർദ്ദേശങ്ങൾ യാത്രക്കാർ കർശനമായി പാലിക്കണം.
യാത്രക്കാർക്ക് കുവൈത്ത് എയർവേയ്‌സിന്റെ കസ്റ്റമർ സർവീസ് കോൾ സെന്റർ (171) വഴിയോ സെയിൽസ് ഓഫീസുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടാതെ 009651802050 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴിയും ബുക്കിംഗ് സൗകര്യം ലഭ്യമാണ്. കുവൈത്ത് എയർവേയ്‌സിന് പുറമെ ബഹ്‌റൈനിലെ ഗൾഫ് എയറും ദമ്മാം വിമാനത്താവളം വഴി നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്. കുവൈത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുമായി ഏകോപനം നടത്തി യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.



