സുല്‍ത്താന്‍ ബത്തേരി– വയനാട്-തമിഴ്നാട് വനമേഖലയായ ചേരമ്പാടിയിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് സംശയം. കേരള തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2024 മാര്‍ച്ച് 20നാണ് ഹേമചന്ദ്രനെ കാണാതാവുന്നത്. ഹേമചന്ദ്രന്റെ ഭാര്യ സുബിഷ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ചവരാണെന്നാണ് സൂചന.
കേസില്‍ പ്രധാന പ്രതിയെന്ന സംശയിക്കുന്ന നൗഷാദ് വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. സുബിഷയുടെ പരാതിയെത്തുടര്‍ന്ന് ഹേമചന്ദ്രന്റെ കോള്‍ റെക്കോര്‍ഡും സംഭവവുമായി ബന്ധപ്പെട്ടവര്‍ എന്നു കരുതുന്നവരുടെ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്യേഷണത്തിലാണ് വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങള്‍ പുറത്തെടുത്ത ശേഷം മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.