തെല്‍അവീവ് – ഗാസ മുനമ്പില്‍ എല്ലാ രാത്രിയും 30 മുതല്‍ 40 വരെ ആളുകളെ കൊല്ലുന്ന തരത്തില്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നടത്തണമെന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ആഹ്വാനം ചെയ്തു. ഹമാസ് ബന്ദിയാക്കിയിരുന്ന ഇസ്രായിലി പൗരനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിലെ ഏറ്റവും പ്രമുഖ തീവ്ര വലതുപക്ഷ മന്ത്രിമാരില്‍ ഒരാളായ ബെന്‍-ഗ്വിര്‍ വിദ്വേഷ ആഹ്വാനം നടത്തിയത്. പ്രധാനമന്ത്രിയോട് ഞാന്‍ വിയോജിക്കുന്നു എന്നത് രഹസ്യമല്ല. ഗാസയില്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നടത്തണമെന്ന് ഞാന്‍ കരുതുന്നു. എല്ലാ രാത്രിയും 30 മുതല്‍ 40 വരെ ആളുകളെ കൊല്ലണം. ഉടനടി ഭീഷണി ഉയര്‍ത്തുന്നവര്‍ മാത്രമല്ല… ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ആളുകളും അവിടെയുണ്ട്. അവര്‍ ജീവിക്കാന്‍ പാടില്ല. അവര്‍ മനുഷ്യരല്ല – മുന്‍ ബന്ദിയായ റോം ബ്രാസ്ലാവ്സ്‌കിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രോത്സാഹിപ്പിക്കുന്ന സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയില്‍ വ്യോമാക്രമണങ്ങൾ കുറക്കാനുള്ള ഇസ്രായില്‍ സര്‍ക്കാരിന്റെ സമീപകാല തീരുമാനത്തെ വിമര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബെന്‍-ഗ്വിറിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. ഗാസ മുനമ്പില്‍ നിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ പുറത്താക്കാനും അവിടെ ഇസ്രായിലി കുടിയേറ്റ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കാനും അതേ അഭിമുഖത്തില്‍ മന്ത്രി ആഹ്വാനം ചെയ്തു. മുഴുവന്‍ ഗാസയും നമ്മുടേതാണെന്ന് താന്‍ കരുതുന്നു എന്ന് ബെന്‍-ഗ്വിര്‍ വ്യക്തമാക്കി.
2026 ഓഗസ്റ്റ് 16 ഞായറാഴ്ച ബെന്‍-ഗ്വിര്‍ നടത്തിയ പ്രസ്താവനകള്‍ ഫലസ്തീന്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അതേസമയം മിക്ക പ്രാദേശിക ഇസ്രായിലി മാധ്യമങ്ങളും താരതമ്യേന പരിമിതമായ കവറേജ് മാത്രമാണ് നല്‍കിയത്. ഒക്ടോബര്‍ 27 ന് നടക്കാനിരിക്കുന്ന ഇസ്രായില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇസ്രായില്‍ രാഷ്ട്രീയ രംഗത്ത് തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകള്‍ പുറത്തുവന്നത്.
ഇസ്രായില്‍ സൈന്യത്തിന് നേരിട്ട് ഉത്തരവുകള്‍ നല്‍കാന്‍ ബെന്‍-ഗ്വിറിന് അധികാരമില്ല. ഗാസയിലെ യുദ്ധത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്‍ പ്രസ്താവനകള്‍ വ്യാപകമായ അന്താരാഷ്ട്ര വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. വംശഹത്യാ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പാകെയുള്ള കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തിലും ബെന്‍-ഗ്വിറിന്റെ ചില പ്രസ്താവനകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വംശഹത്യ ആരോപണം ഇസ്രായില്‍ നിഷേധിക്കുന്നു.







