ടെൽഅവീവ്- ഹൈഫയെയും ടെൽ അവീവിനെയും ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയൊരു തരംഗം തൊടുത്തുവിട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായിൽ കനത്ത ബോംബാക്രമണം നടത്തിയിരുന്നു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ കെട്ടിടത്തിന് നേരെയും ഇസ്രായിൽ സൈന്യം ആക്രമണം നടത്തി. അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ഖാംനഇയെ വധിക്കുമെന്ന് ഇസ്രായിൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ കേൾക്കുന്നതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ടെൽ അവീവിലും ഹൈഫയിലും വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചതിന് പിന്നാലെയാണ് സൈറൺ മുഴക്കിയത്. ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതായും ഇസ്രായിൽ സൈന്യം അറിയിച്ചു.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 230 കവിഞ്ഞു. ഇതിൽ 70 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 23 പേരാണ് ഇറാൻ ഇസ്രായിലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് വീണ്ടും ഹൈഫയിലെ റിഫൈനറികളിലേക്ക് ഇറാൻ ആക്രമണം നടത്തി. ഇതേ തുടർന്ന് റിഫൈനറി അടച്ചുപൂട്ടി. നീരാവിയും വൈദ്യുതിയും ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പവർ സ്റ്റേഷൻ ഇറാനിയൻ ആക്രമണത്തിൽ തകർന്നു. ഇതേ തുടർന്ന് എല്ലാ റിഫൈനറി സൗകര്യങ്ങളും അടച്ചൂപുട്ടിയതായും ഇവിടെ മൂന്നു പേർ കൊല്ലപ്പെട്ടതായും ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.