ദുബായ്- ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് കൂടിയായ ഇന്ത്യൻ കോടീശ്വരനും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണം ആഗോളതലത്തിൽ, പ്രത്യേകിച്ച് മെഡിക്കൽ സമൂഹത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. അബദ്ധത്തിൽ തേനീച്ച വിഴുങ്ങിയതോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണിത്. ഇംഗ്ലണ്ടിൽ നടന്ന പോളോ മത്സരത്തിനിടെ വ്യാഴാഴ്ചയാണ് 53 കാരനായ കപൂർ മരിച്ചത്. കളിക്കിടെ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങിയതാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
യുഎഇയിലെ മെഡിക്കൽ വിദഗ്ധർ വാർത്തയോട് ആശങ്കയോടെയാണ് പ്രതികരിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, പ്രത്യേകിച്ച് ശാരീരിക അദ്ധ്വാന സമയത്ത് പ്രാണികളുടെ കുത്തേറ്റാൽ ഗുരുതരമായ പാർശ്വ ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ജീവന് ഭീഷണിയായ സങ്കീർണതകൾ
ബുർജുമാൻ ബ്രാഞ്ചിലെ പ്രൈം മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ് ഡോ. സുമ മാലിനി വിക്ടർ ഖലീജ് ടൈംസിനോട് വിശദീകരിച്ചത് ഇപ്രകാരമാണ്. “അപൂർവ്വമായി ഒരു തേനീച്ചയെ വിഴുങ്ങുന്നത്, പ്രത്യേകിച്ച് കടുത്ത പ്രാണിവിഷ അലർജിയുള്ള വ്യക്തികളിൽ, അനാഫൈലക്റ്റിക് ഷോക്ക്, ഹൃദയസ്തംഭനം എന്നിവയുൾപ്പെടെയുള്ള ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്ക് കാരണമാകും. അലർജിയൊന്നുമില്ലാത്തവരിൽ പോലും, തേനീച്ച ശ്വാസനാളത്തിലോ, നാവിലോ, തൊണ്ടയിലോ കുത്തുകയാണെങ്കിൽ, അത് പെട്ടെന്ന് വായുമാർഗത്തിൽ വീക്കം, തടസ്സം എന്നിവയ്ക്ക് കാരണമാകും. തേനീച്ച വിഷം ഹൃദയത്തെയും കൊറോണറി രക്തചംക്രമണത്തെയും നേരിട്ട് ബാധിക്കുന്ന മയോകാർഡിയൽ ഇൻഫ്രാക്ഷന് കാരണമാകുമെന്ന് ചില റിപ്പോർട്ടുകൾ കണ്ടെത്തി.”
“പ്രാണികളുടെ കുത്തേറ്റാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ താരതമ്യേന അപൂർവമാണെന്നും എന്നാൽ പ്രാണികളുടെ കുത്തേറ്റാൽ അലർജിയുള്ളവരിൽ 5-10 ശതമാനം പേരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അബുദാബിയിലെ മെഡിയോർ ആശുപത്രിയിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. സാദ് കാമിൽ ഡില്ലി പറഞ്ഞു. എന്നാൽ ശ്വാസനാളത്തിലെ ഏതെങ്കിലും ഭാഗത്ത് കുത്തേറ്റാൽ സ്ഥിതി അപകടകരമാകും. ഇത് ഒരു മെഡിക്കൽ അടിയന്തരാവസ്ഥയായാണ് കണക്കാക്കുന്നത്.
“ചില സന്ദർഭങ്ങളിൽ, ഇത് കൗണിസ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകും, അലർജി കൂടിയുള്ളതിനാൽ കൊറോണറി ധമനികളിൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. നേരത്തെ ഹൃദ്രോഗമില്ലാത്ത വ്യക്തികളിൽ പോലും,” ഡില്ലി കൂട്ടിച്ചേർത്തു.
കപൂറിന്റെ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണെങ്കിലും തേനീച്ചയുടെ കുത്തേറ്റാലുള്ള അപകട സാധ്യത സംബന്ധിച്ച് കൂടുതൽ ചർച്ചക്ക് ഉയരാൻ കാരണമായിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി വൈദ്യ സഹായം ലഭ്യമാക്കണമെന്ന് ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഹെഷാം ടെയ്ൽ നിർദ്ദേശിക്കുന്നു.
“കുത്തേറ്റതിന്റെ സ്ഥാനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തൊണ്ട, നാവ്, എന്നിവയ്ക്കുള്ളിലെ കുത്തുകൾ ഉയർന്ന അപകടസാധ്യതയുള്ളതാണ്. കടുത്ത ഉത്കണ്ഠ, ഓക്സിജന്റെ കുറവ് അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നിവ അസാധാരണമായ ഹൃദയ താളത്തിനോ ഹൃദയസ്തംഭനത്തിനോ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.